ന്യൂഡെൽഹി: കോവിഡ് പ്രതിരോധ വാക്‌സിനുകളുടെ വിതരണം രാജ്യത്ത് ഉടൻ ആരംഭിക്കുമെന്ന് കേന്ദ്രസർക്കാർ വൃത്തങ്ങൾ. വിവിധ കേന്ദ്രങ്ങളിലേക്ക് അടുത്ത രണ്ട് ദിവസത്തിനുള്ളിൽ വാക്‌സിനുകൾ എത്തുമെന്നാണ് വിവരം. വാക്‌സിനുകൾ എത്തിക്കുന്നതിനായി പ്രത്യേക യാത്രാ വിമാനങ്ങളും സർക്കാർ ഏർപ്പെടുത്തിയിട്ടുണ്ട്.
കോവിഡ് വാക്‌സിന്റെ പ്രധാന വിതരണ കേന്ദ്രമായി പൂനെയാണ് തിരഞ്ഞെടുത്തിരിക്കുന്നത്. രാജ്യത്തുടനീളമുള്ള 41 കേന്ദ്രങ്ങളിലേക്ക് പൂനെയിൽ നിന്നാകും വാക്‌സിൻ എത്തുക. ഉത്തരേന്ത്യയിൽ ഡെൽഹി, കർണാൽ എന്നീ സ്‌ഥലങ്ങൾ മിനി ഹബ്ബുകളാക്കും. കിഴക്കൻ മേഖലയിൽ കൊൽക്കത്തയും ദക്ഷിണേന്ത്യയിൽ ചെന്നൈയും ഹൈദരാബാദുമാകും പ്രധാന വിതരണ കേന്ദ്രങ്ങളെന്നും കേന്ദ്ര വൃത്തങ്ങൾ അറിയിച്ചു.
അതേസമയം, കോവിഡ് വാക്‌സിന്‍ വിതരണം ചെയ്യുന്നതിന് മുന്നോടിയായി നാളെ രാജ്യത്തുടനീളം ഡ്രൈ റൺ നടത്തും. ഇതിനിടെ കേന്ദ്ര ആരോഗ്യമന്ത്രി ഹർഷ് വർധൻ സംസ്‌ഥാന ആരോഗ്യ മന്ത്രിമാരുമായി ചർച്ച നടത്തി. വാക്‌സിനുമായി ബന്ധപ്പെട്ട് തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുന്നത് തടയാൻ നടപടിയെടുക്കണമെന്ന് മന്ത്രിമാരോട് അദ്ദേഹം ആവശ്യപ്പെട്ടു.
ആദ്യഘട്ടത്തിൽ നാല് സംസ്‌ഥാനങ്ങളിൽ നടത്തിയ ഡ്രൈ റണ്ണിന്റെ പ്രതികരണങ്ങളാണ് യോഗത്തിൽ പ്രധാനമായും ചർച്ച ചെയ്‌തത്. ഇതിന്റെ അടിസ്‌ഥാനത്തിൽ പുരോഗതി വരുത്തേണ്ട കാര്യങ്ങളും ചർച്ചാ വിഷയമായി. നാളെ 33 സംസ്‌ഥാന-കേന്ദ്ര ഭരണ പ്രദേശങ്ങളിലാണ് ഡ്രൈ റൺ നടക്കുക.
വാക്‌സിൻ കുത്തിവെക്കുന്നവർക്ക് വേണ്ട പരിശീലനങ്ങൾ നൽകിയിട്ടുണ്ടെന്നും കുത്തിവെച്ച വ്യക്‌തിയെ അരമണിക്കൂർ നിരീക്ഷിക്കേണ്ടത് അടക്കമുള്ള മാർഗനിർദ്ദേശങ്ങൾ നൽകിയിട്ടുണ്ടെന്നും കേന്ദ്ര ആരോഗ്യമന്ത്രി വ്യക്‌തമാക്കി. തടസമില്ലാതെ വാക്‌സിൻ വിതരണം നടത്തുന്നതിന്റെ ശ്രമങ്ങളാണ് ഇപ്പോൾ നടക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Also Read: യുപിയിൽ ക്രിസ്‌ത്യാനികൾക്ക് എതിരായ അക്രമം; കേസെടുക്കണമെന്ന് ആവശ്യം