കൊച്ചി: വൈഗ കൊലപാതക കേസിൽ അറസ്‌റ്റിലായ പിതാവ് സനുമോഹനുമായി അന്വേഷണ സംഘം ഇന്ന് തെളിവെടുപ്പ് നടത്തും. വൈഗയെ (13) കൊലപ്പെടുത്തിയ കങ്ങരപ്പടിയിലെ ഫ്ളാറ്റിലും മൃതദേഹം കണ്ടെടുത്ത മുട്ടാർ പുഴയിലുമാണ് തെളിവെടുപ്പ് നടത്തുന്നത്.
സനുമോഹൻ ഒളിവിൽ കഴിഞ്ഞിരുന്ന കോയമ്പത്തൂരിലെ ഗോവയിലും അടക്കം അടുത്ത ദിവസങ്ങളിൽ തെളിവെടുപ്പ് നടത്തുമെന്നും വിവരമുണ്ട്. നിലവിൽ പത്ത് ദിവസത്തെ പോലീസ് കസ്‌റ്റഡിയിലാണ് സനുമോഹൻ. ചോദ്യം ചെയ്യൽ തുടരുകയാണ്.
18ആം തീയതി ഞായറാഴ്‌ച പിടിയിലായ സനുമോഹൻ കുറ്റസമ്മതം നടത്തിയിരുന്നു. സാമ്പത്തിക ബാധ്യത കാരണം കുട്ടിയുമായി ആത്‌മഹത്യ ചെയ്യാനായിരുന്നു പദ്ധതിയെന്നാണ് മൊഴി. എന്നാൽ കുട്ടിയെ പുഴയിൽ എറിഞ്ഞ ശേഷം ആത്‌മഹത്യ ചെയ്യാൻ മനസ് അനുവദിച്ചില്ല. ഇതോടെ ഇയാൾ കാറുമെടുത്ത് കടന്ന് കളയുകയായിരുന്നെന്നും മൊഴിയിലുണ്ട്.
താൻ മരണപ്പെട്ടാൽ കുട്ടിക്ക് ആരും ഉണ്ടാകില്ലെന്നത് കൊണ്ടാണ് കൊലപ്പെടുത്താൻ തീരുമാനിച്ചത്. തനിക്ക് ഏറെ ഇഷ്‌ടമുണ്ടായിരുന്ന മകളാണ് വൈഗയെന്നും സനു മോഹൻ മൊഴി നൽകിയിരുന്നു. പ്രതിയെ കൊച്ചി തൃക്കാക്കര സ്‌റ്റേഷനിലാണ് എത്തിച്ചിരിക്കുന്നത്. കർണാടകയിലെ കാർവാറിൽ നിന്നാണ് പ്രതിയെ പിടികൂടിയത്.
Read also: കോവിഡ് ചട്ടലംഘനം; പരിശോധനക്ക് ജില്ലയിൽ 100 സെക്‌ടറൽ മജിസ്‌ട്രേട്ടുമാർ