കോട്ടയം: വൈക്കത്ത് യുവാവിനെ വീട്ടിൽ കയറി ആക്രമിച്ച സംഘത്തിലെ മൂന്ന് പേർ പിടിയിൽ. തലയാഴം ഉല്ലല സ്വദേശികളായ അഗ്രേഷ് (25), രഞ്‌ജിത്ത്(35), അഖിൽ രാജ് (21) എന്നിവരെയാണ് വൈക്കം പോലീസ് അറസ്‌റ്റ് ചെയ്‌തത്. വൈക്കം തലയാഴം തോട്ടകത്ത് യുവാവിനെ വീട്ടിൽ കയറി അക്രമിച്ചതിനും, തിരിച്ചു പോകും വഴി വഴിയോരത്ത് കണ്ട രണ്ടുപേരെ വെട്ടിപ്പരിക്കേൽപ്പിക്കുകയും ചെയ്‌ത കേസിലാണ് മൂവരും അറസ്‌റ്റിലായത്.
പ്രതികളിൽ ഒരാളായ അഗ്രേഷിന്റെ കാർ ബൈക്കിൽ തട്ടിയതുമായി ബന്ധപ്പെട്ടുണ്ടായ തർക്കത്തെ തുടർന്നാണ് ആക്രമണം നടന്നത്. കഴിഞ്ഞ ഞായറാഴ്‌ച രാത്രി 8.30 ഓടെ തോട്ടകം ഷാപ്പിന് മുന്നിലായിരുന്നു സംഭവം. അക്രമി സംഘം സഞ്ചരിച്ച കാർ പിന്നോട്ട് ബൈക്കിൽ തട്ടി. ഇതിനെ ചൊല്ലി വാക്കേറ്റവും സംഘർഷവും ഉണ്ടായി. തുടർന്ന് അഗ്രേഷിനും സഹോദരനും മർദ്ദനമേറ്റു.
ഇതോടെ രാത്രി തന്നെ അഗ്രേഷും സുഹൃത്തുക്കളായ രണ്ടുപേരും ചേർന്ന് ബൈക്കിലെത്തിയ യുവാവിന്റെ വീട്ടിലെത്തി ആക്രമണം നടത്തുകയായിരുന്നു. തിരികെ പോകും വഴി വഴിയോരത്ത് കണ്ട രണ്ടുപേരെയും എതിർ സംഘമെന്ന് തെറ്റിദ്ധരിച്ചു സംഘം വെട്ടിപ്പരിക്കേൽപിച്ചു. ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ പാലാ സ്വദേശികളായ രണ്ടുപേർ കോട്ടയം മെഡിക്കൽ കോളേജിൽ ചികിൽസയിൽ ആണ്. നേരത്തെ കാപ്പ ചുമത്തി നാടുകടത്തിയ ആളാണ് അഗ്രേഷ്. ഏതാനും ദിവസം മുമ്പായിരുന്നു ഇയാൾ ജില്ലയിൽ തിരിച്ചെത്തിയത്.
Most Read: ‘ഒരു പിടി മണ്ണും വിട്ടുതരില്ല’; കൊല്ലത്ത് വൻ പ്രതിഷേധം, കല്ലിടൽ തടഞ്ഞു