തിരുവനന്തപുരം: ചില്ലറ വിപണിയിൽ പച്ചക്കറിവില ഉയർന്നുതന്നെ. മൊത്തവിപണിയിൽ വില കുറയുന്നുണ്ടെങ്കിലും ചില്ലറ വിപണിയിൽ അത് പ്രതിഫലിക്കുന്നില്ല. തിരുവനന്തപുരത്തെ മൊത്തവിപണന കേന്ദ്രമായ ചാലയിൽ അറുപത് രൂപയ്‌ക്ക് വിൽക്കുന്ന തക്കാളി 90 രൂപയ്‌ക്കാണ് ചില്ലറ വിപണിയിൽ എത്തുന്നത്. ഹോർട്ടികോപ്പിലെ താരതമ്യേന ന്യായവിലയാണെങ്കിലും എല്ലാ പച്ചക്കറിയും ലഭ്യമല്ല.
ചില്ലറ വിപണിയിൽ പച്ചക്കറിവില ഉടനെ കുറയുന്നതിന്റെ സൂചനകളൊന്നുമില്ല. നൂറുകടന്ന തക്കാളി കമ്പോളങ്ങളിൽ 70ഉം 60ഉം രൂപയിലേക്ക് താഴ്‌ന്നതിന്റെ ആശ്വാസം ചില്ലറ വിപണിയിൽ പ്രതിഫലിച്ചിട്ടില്ല. ഇവിടെ ഇപ്പോഴും തക്കാളിയ്‌ക്ക് വില 90 രൂപയാണ്. വഴുതന, വെണ്ട, പാവയ്‌ക്ക, വെള്ളരി, ബീൻസ്, ബീറ്റ്‌റൂട്ട്, പയർ ഉൾപ്പടെയുള്ളവയ്‌ക്ക് ഇപ്പോഴും നൂറിന് മുകളിലാണ് വില. ഏറ്റവും ഉയർന്ന വില മുരിങ്ങയ്‌ക്ക് തന്നെയാണ്. കമ്പോളത്തിൽ 320 രൂപയും ചില്ലറ വിപണിയിൽ 340 രൂപയുമാണ് മുരിങ്ങയ്‌ക്കയുടെ വില. എന്നാൽ, ഹോർട്ടികോപ്പിൽ 89 രൂപ മാത്രമേയുള്ളൂ.
പല ഇനങ്ങൾക്കും രണ്ടാഴ്‌ച മുൻപ് നിശ്‌ചയിച്ച വിലയിൽ ഹോർട്ടികോപ്പ് മാറ്റം വരുത്തിയിട്ടില്ല. ഇവിടെ എല്ലാ സാധനങ്ങളും ലഭ്യമല്ലെന്നുള്ള പരാതി വ്യാപകമാണ്. അതേസമയം, ഇടനിലക്കാർ സൃഷ്‌ടിക്കുന്ന പ്രതിസന്ധികൾ ഏറെയുണ്ടെങ്കിലും തമിഴ്‌നാട്ടിൽ നിന്ന് നേരിട്ട് പച്ചക്കറി സംഭരിക്കുന്നതിനുള്ള ധാരണാപത്രം അടുത്തയാഴ്‌ച തന്നെ ഒപ്പിടുമെന്നാണ് ഹോർട്ടികോപ്പിന്റെ നിലപാട്. പൊതുവിപണിയിൽ സർക്കാർ ഇടപെടലിലൂടെ മാത്രമേ വില കുറച്ചുകൊണ്ടുവരാൻ സാധിക്കുകയുള്ളൂ.
Also Read: അധ്യാപകരുടെ വാക്‌സിനേഷൻ; നിര്‍ദ്ദേശങ്ങള്‍ പാലിച്ചില്ലെങ്കില്‍ കര്‍ശന നടപടി- വിദ്യാഭ്യാസമന്ത്രി