മലപ്പുറം: കൊണ്ടോട്ടി സബ് ആർടി ഓഫിസിൽ മലപ്പുറം വിജിലൻസ് സംഘത്തിന്റെ മിന്നൽ പരിശോധന. പരിശോധനയിൽ വ്യാപക ക്രമക്കേടുകൾ കണ്ടെത്തി. ആർടി ഓഫിസിലെ സേവനങ്ങൾക്ക് ഏജന്റ് മുഖന്തരം കൈക്കൂലി സ്വീകരിക്കുകയും അതിലെ 20 ശതമാനം വിഹിതം ഏജന്റിനായി നൽകുന്നുവെന്നുമുള്ള രഹസ്യ വിവരത്തിന്റെ അടിസ്‌ഥാനത്തിലായിരുന്നു പരിശോധന. ഓഫിസ് ക്ളർക്കിന്റെ മേശയുടെ അടിയിൽ നിന്ന് കണക്കിൽപ്പെടാത്ത 1750 രൂപ കണ്ടെത്തിയിട്ടുണ്ട്.
മൂവായിരത്തിലധികം അപേക്ഷകളിൽ നടപടികൾ സ്വീകരിക്കാൻ ഉള്ളതായും, ചിലർ ഓഫിസിൽ ഹാജർ രേഖപ്പെടുത്തിയ ശേഷം മൂവ്‌മെമെന്റ് രജിസ്‌റ്ററിൽ രേഖപ്പെടുത്താതെ എഎംവിഐ ഓഫിസിൽ നിന്ന് വിട്ട് നിന്നതായും കണ്ടെത്തിയിട്ടുണ്ട്. കൂടാതെ, ചില വാഹനങ്ങളിൽ നികുതി അടയ്‌ക്കാത്തതിനാൽ രേഖകൾ അനധികൃതമായി പിടിച്ചുവെച്ചതായും ഓഫിസിലെ ജീവനക്കാർ ഓൺലൈൻ മുഖന്തരം കൈക്കൂലി പണമിടപാട് നടത്തുന്നതായും കണ്ടെത്തിയിട്ടുണ്ട്.
ക്രമക്കേടുകളെ കുറിച്ച് വിശദ റിപ്പോർട് വിജിലൻസ് ഡയറക്‌ടർക്ക് സമർപ്പിക്കുമെന്ന് വിജിലൻസ് ഉദ്യോഗസ്‌ഥർ പറഞ്ഞു. വിജിലൻസ് ഡയറക്‌ടറുടെ ഉത്തരവിന്റെ അടിസ്‌ഥാനത്തിൽ മലപ്പുറം വിജിലൻസ് ഡിവൈഎസ്‌പി ഫിറോസ് എം ഷഫീഖിന്റെ നിർദ്ദേശപ്രകാരം ഇൻസ്‌പെക്‌ടർ ജ്യോതീന്ദ്ര കുമാറിന്റെ നേതൃത്വത്തിലാണ് മിന്നൽ പരിശോധന നടത്തിയത്.
Most Read: ആലത്തൂർ എസ്‌റ്റേറ്റ് ഇനി സർക്കാരിന് ഏറ്റെടുക്കാം; മൈസൂർ സ്വദേശിയുടെ അപ്പീൽ തള്ളി