കൊച്ചി: സംസ്‌ഥാനത്ത് ലോക്ക്ഡൗൺ ഇളവുകള്‍ പ്രഖ്യാപിക്കുന്നതിന്റെ ഭാഗമായി സിനിമ ഷൂട്ടിങ്ങിനും അനുമതി നൽകിയ സർക്കാർ തീരുമാനത്തെ സ്വാഗതം ചെയ്‌ത് സംവിധായകന്‍ വിനോദ് ഗുരുവായൂര്‍. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് ചിത്രീകരണം ആരംഭിക്കാമെന്ന തീരുമാനം സ്വാഗതം ചെയ്യുന്നുവെന്ന് വിനോദ് ഗുരുവായൂര്‍ പറഞ്ഞു.
‘മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് ചിത്രീകരണം ആരംഭിക്കാൻ സർക്കാർ എടുത്ത തീരുമാനത്തെ സ്വാഗതം ചെയ്യുന്നു. ഇനി തിരക്ക് കുറക്കാൻ ശനിയും ഞായറും ലോക്ക്‌ഡൗൺ വേണ്ടെന്ന് വെക്കണം’ -വിനോദ് ഗുരുവായൂർ മലബാർ ന്യൂസിനോട് പറഞ്ഞു. കൂടാതെ രാത്രി 12 മണി വരെ കടകൾ തുറന്നാല്‍ തിരക്കില്ലാതെ, അകലം പാലിക്കാന്‍ എളുപ്പമാവുമെന്നും ഇനിയും ഒരു ലോക്ക്ഡൗണ്‍ തന്നെ പോലുള്ളവര്‍ക്ക് താങ്ങാനാവില്ലെന്നും വിനോദ് കൂട്ടിച്ചേര്‍ത്തു.
അതേസമയം കേരളത്തില്‍ ചിത്രീകരിക്കുന്ന ചലച്ചിത്രങ്ങള്‍ക്കുള്ള പുതിയ മാനദണ്ഡങ്ങള്‍ പുറത്തുവിട്ടിട്ടുണ്ട്. കേരള ഫിലിം ചേംബര്‍ ഓഫ് കൊമേഴ്‌സ്, കേരള ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍, ഫിലിം ഡിസ്ട്രിബ്യൂട്ടേഴ്‌സ് അസോസിയേഷന്‍, അമ്മ എന്നിവര്‍ സംയുക്‌തമായാണ് പുതുക്കിയ മാനദണ്ഡങ്ങള്‍ പുറത്തുവിട്ടത്.
സിനിമ ചിത്രീകരണത്തിൽ താരങ്ങളും സഹായികളും ഉള്‍പ്പെടെ 50 പേര്‍ക്ക് മാത്രമാണ് പങ്കെടുക്കാന്‍ അനുമതിയുള്ളത്. ചിത്രീകരണത്തില്‍ പങ്കെടുക്കുന്ന എല്ലാവരും നിര്‍ബന്ധമായും 48 മണിക്കൂര്‍ മുമ്പുള്ള ആര്‍ടിപിസിആര്‍ ടെസ്‌റ്റ് നടത്തണം. ലൊക്കേഷനിലേക്ക് പുറത്തുനിന്നുള്ള ആരെയും പ്രവേശിക്കാന്‍ അനുവദിക്കില്ല. കൂടാതെ എല്ലാ സിനിമകൾക്കും ഷൂട്ടിങ്ങിന് മുമ്പ് മാനദണ്ഡങ്ങള്‍ പാലിച്ചുള്ള രജിസ്‌ട്രേഷനും നിർബന്ധമാക്കിയിട്ടുണ്ട്.
അതുമതി ലഭിച്ചാല്‍ മാത്രമേ ഷൂട്ടിങ്ങ് നടത്താന്‍ സാധിക്കൂ. ലൊക്കേഷനില്‍ പരിശോധനയ്‌ക്കായി മൂന്നംഗ സമിതിയെ നിയോഗിച്ചിട്ടുണ്ട്. എല്ലാ സംഘടനയിലും ഉള്ളവരായിരിക്കും പരിശോധന നടത്തുക.
Read also: ബക്രീദ് ഇളവ്; സുപ്രീം കോടതിയുടെ വിമർശനം സർക്കാരിനേറ്റ പ്രഹരമെന്ന് കെ സുരേന്ദ്രൻ