മസ്‌ക്കറ്റ്: കോവിഡ് സുരക്ഷാ മാനദണ്ഡങ്ങളുമായി ബന്ധപ്പെട്ട സുപ്രീം കമ്മിറ്റി നിർദ്ദേശങ്ങൾ ലംഘിച്ചതിന് ഒമാനിൽ കുറ്റം ചുമത്തിയവരുടെ വിവരങ്ങൾ പുറത്തുവിട്ടു. കഴിഞ്ഞ വർഷം 790 പേർക്കെതിരെ 248 നിയമലംഘനങ്ങളാണ് രജിസ്‌റ്റർ ചെയ്‌തിരിക്കുന്നത്. കുറ്റം ചുമത്തപ്പെട്ടവരിൽ 394 പേർ പ്രവാസികളും 396 പേർ സ്വദേശികളുമാണെന്ന് പബ്‌ളിക് പ്രോസിക്യൂഷൻ അസിസ്‌റ്റന്റ് പ്രോസിക്യൂട്ടർ മൈസ ബിൻത് സഹ്‌റാൻ അൽ റുഖയ്ഷി പറഞ്ഞു.
രജിസ്‌റ്റർ ചെയ്‌ത കേസുകളിൽ 25 ശതമാനവും ലോക്ക്ഡൗൺ സമയത്ത് വീടിന് പുറത്തിറങ്ങിയതാണ്. പൊതുസ്‌ഥലത്ത് മാസ്‌ക് ധരിക്കാതിരുന്നതിനാണ് 19 ശതമാനം കേസുകൾ. പൊതുസ്‌ഥലങ്ങളിൽ ഒത്തുകൂടിയതിനാണ് അടുത്ത കേസ്. ഏറ്റവും കൂടുതൽ കേസുകൾ രജിസ്‌റ്റർ ചെയ്‌തിരിക്കുന്നത് മസ്ക്കറ്റിലാണ്. ഒരുമിച്ചുള്ള പ്രാർഥന, നിർദ്ദേശിച്ച സമയം കഴിഞ്ഞിട്ടും കച്ചവടം നടത്തൽ, ലോക്ക്ഡൗൺ സമയത്ത് പുറത്തിറങ്ങൽ, വിലക്കുള്ള സമയത്ത് ബീച്ചിൽ ഒത്തുകൂടൽ തുടങ്ങിയവയാണ് മസ്‌ക്കറ്റിൽ രജിസ്‌റ്റർ ചെയ്‌തിരിക്കുന്ന നിയമലംഘനങ്ങൾ.
വടക്കൻ ബാത്തിന ഗവർണറേറ്റിൽ കൂടുതലും ഗാർഹിക, ഇൻസ്‌റ്റിറ്റൃൂഷണൽ ക്വാറന്റെയ്ൻ നിയമ ലംഘനങ്ങളാണ് റിപ്പോർട് ചെയ്‌തിരിക്കുന്നത്. അതേസമയം, സമൂഹ മാദ്ധ്യമങ്ങളിലൂടെ ഭീതി പരത്തുന്ന ഊഹാപോഹങ്ങൾ പ്രചരിപ്പിക്കുന്ന അക്കൗണ്ടുകൾ നിരീക്ഷിക്കാൻ പബ്‌ളിക് പ്രോസിക്യൂഷൻ പ്രത്യേക സംഘത്തിന് രൂപം നൽകിയതായും മൈസ ബിൻത് സഹ്‌റാൻ അൽ റുഖയ്ഷി പറഞ്ഞു.
Also Read: കർഷക പ്രക്ഷോഭം; കൂടുതൽ മഹാപഞ്ചായത്തുകൾ സംഘടിപ്പിക്കാൻ കർഷകർ