തിരുവനന്തപുരം: കണിയാപുരത്ത് സിൽവർ ലൈൻ പ്രതിഷേധകരെ ബൂട്ടിട്ട് ചവിട്ടുകയും മുഖത്തടിക്കുകയും ചെയ്‌ത പോലീസുകാരനെതിരെ നടപടി. മംഗലപുരം സ്‌റ്റേഷനിലെ സിപിഒ ഷബീറിനെ സ്‌ഥലംമാറ്റി. റൂറൽ എആർ ക്യാംപിലേക്കാണ് സ്‌ഥലംമാറ്റിയിരിക്കുന്നത്.
സംഭവം നടന്ന് രണ്ട് ദിവസങ്ങൾക്ക് ശേഷവും പോലീസുകാരനെതിരെ നടപടിയെടുക്കാത്തതിൽ വിമർശനം വ്യാപകമായിരുന്നു. ഇതിന്റെ പശ്‌ചാത്തലത്തിലാണ് സിപിഒക്കെതിരെ മുഖംരക്ഷിക്കൽ നടപടി ഉണ്ടായിരിക്കുന്നത്. അന്വേഷണ വിധേയമായി സിപിഒ ഷബീറിനെ മംഗലപുരം സ്‌റ്റേഷനിൽ നിന്ന് എആർ ക്യാംപിലേക്ക് സ്‌ഥലംമാറ്റി ജില്ലാ പോലീസ് മേധാവി ഉത്തരവിറക്കുകയായിരുന്നു.
സിൽവർ ലൈൻ പ്രതിഷേധകരെ സിപിഒ മുഖത്തടിക്കുന്ന ദൃശ്യങ്ങൾ ഇന്നലെ വൈകിട്ടാണ് പുറത്ത് വന്നത്. നേരത്തെ ഷബീർ പ്രതിഷേധക്കാരനായ കോൺഗ്രസ് നേതാവിനെ ബൂട്ടിട്ട് ചവിട്ടുന്നതിന്റെ ദൃശ്യങ്ങളും പുറത്തുവന്നിരുന്നു. സംഭവത്തിൽ അന്വേഷണ റിപ്പോർട്ടും സിപിഒക്ക് എതിരായിരുന്നു. തിരുവനന്തപുരം റൂറൽ എസ്‌പിയുടെ നിർദ്ദേശ പ്രകാരം സ്‌പെഷ്യൽ ബ്രാഞ്ച് ഡിവൈഎസ്‌പിയുടെ നേതൃത്വത്തിലാണ് അന്വേഷണ റിപ്പോർട് തയ്യാറാക്കിയത്. പ്രതിഷേധക്കാർക്ക് നേരെ ബലപ്രയോഗത്തിന്റെ സാഹചര്യം ഉണ്ടായിരുന്നില്ലെന്ന് റിപ്പോർട്ടിൽ പറയുന്നു.
പ്രതിഷേധക്കാരനെ ബൂട്ടിട്ട് ചവിട്ടിയ നടപടി ശരിയായില്ലെന്നും അത് ഒഴിവാക്കേണ്ടതായിരുന്നു എന്നും സ്‌പെഷ്യൽ ബ്രാഞ്ച് വ്യക്‌തമാക്കിയിരുന്നു. അന്വേഷണ റിപ്പോർട്ടും എതിരായ സ്‌ഥിതിക്ക് പോലീസുകാരനെതിരെ കടുത്ത നടപടിയാണ് പ്രതീക്ഷിച്ചിരുന്നതെങ്കിലും സ്‌ഥലംമാറ്റത്തിൽ ഒതുക്കി മുഖം രക്ഷിക്കുകയായിരുന്നു അധികൃതർ.
Most Read: ക്രൈം ബ്രാഞ്ച് മേധാവിയുടെ മാറ്റം: നടിയെ ആക്രമിച്ച കേസിനെ ബാധിക്കും; ആനി രാജ