ന്യൂഡെൽഹി: ബംഗാളിലെ ബിർഭും ജില്ലയിൽ വീടുകൾക്ക് തീവച്ചതിനെ തുടർന്ന് എട്ടോളം പേർ കൊല്ലപ്പെട്ട സംഭവത്തിൽ റിപ്പോർട് തേടി കേന്ദ്രം. 72 മണിക്കൂറിനുള്ളിൽ റിപ്പോർട് സമർപ്പിക്കാനാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നിർദ്ദേശം. ആഭ്യന്തര മന്ത്രാലയത്തിലെ ജോയിന്റ് സെക്രട്ടറി തലത്തിലുള്ള ഉദ്യോഗസ്‌ഥർ ഉടൻ ബംഗാൾ സന്ദർശിക്കുമെന്ന് ബംഗാൾ ബിജെപി അധ്യക്ഷൻ സുകാന്ത മജുംദാർ പറഞ്ഞു.
കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായെ കണ്ടതിന് ശേഷമായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ആഭ്യന്തര വകുപ്പ് കൈകാര്യം ചെയ്യുന്ന മമത ബാനർജി ഉടൻ രാജിവെക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സംസ്‌ഥാനത്തെ ക്രമസമാധാന നില വഷളായതായി ആരോപിച്ച് ബിജെപി ബംഗാൾ ഘടകം അമിത് ഷാക്ക് കത്തയച്ചു. പാർലമെന്റ് സമ്മേളനത്തിനായി രാജ്യതലസ്‌ഥാനത്ത് എത്തിയ ബംഗാളിൽ നിന്നുള്ള പാർട്ടി എംപിമാർ ബംഗാളിലെ ക്രമസമാധാന നിലയെക്കുറിച്ച് ചർച്ച ചെയ്യാൻ ആഭ്യന്തരമന്ത്രിയെ കണ്ടു.
ബംഗാൾ ഗവർണർ ജഗ്‌ദീപ് ധങ്കർ കൊല്ലപ്പെട്ടവരുടെ കുടുംബങ്ങളെ അനുശോചനം അറിയിച്ചു. “ഭീകരമായ അക്രമവും തീവെപ്പും. രാംപൂർഹട്ട് , ബിർഭും സൂചിപ്പിക്കുന്നത് സംസ്‌ഥാനം അക്രമ സംസ്‌കാരത്തിന്റെയും നിയമ രാഹിത്യത്തിന്റെയും പിടിയിലാണെന്നാണ്. ഇതിനകം എട്ട് ജീവൻ നഷ്‌ടപ്പെട്ടു. സംഭവത്തിൽ ചീഫ് സെക്രട്ടറിയോട് ആഭ്യന്തര മന്ത്രാലയം അപ്ഡേറ്റ് ആവശ്യപ്പെട്ടിട്ടുണ്ട്. എന്റെ ചിന്തകൾ ദുഃഖിതരായ കുടുംബങ്ങൾക്കൊപ്പമാണ്,”- ഗവർണർ ട്വീറ്റ് ചെയ്‌തു.
പശ്‌ചിമ ബംഗാളിൽ തൃണമൂൽ കോൺഗ്രസ് നേതാവിന്റെ കൊലപാതകത്തിന് പിന്നാലെയാണ് അക്രമം പൊട്ടിപ്പുറപ്പെട്ടത്. അക്രമികൾ വീടുകൾക്ക് തീ വച്ചതിനെ തുടർന്ന് 8 പേരാണ് കൊല്ലപ്പെട്ടത്. കൂടാതെ ആക്രമണത്തിൽ 10ഓളം വീടുകൾ പൂർണമായും കത്തി നശിക്കുകയും ചെയ്‌തു.
Horrifying violence and arson orgy #Rampurhat #Birbhum indicates state is in grip of violence culture and lawlessness. Already eight lives lost.
Have sought urgent update on the incident from Chief Secretary.
My thoughts are with the families of the bereaved. pic.twitter.com/vtI6tRJcBX
— Governor West Bengal Jagdeep Dhankhar (@jdhankhar1) March 22, 2022
ആക്രമണത്തിന് പിന്നിൽ തൃണമൂൽ കോൺഗ്രസ് പ്രവർത്തകർ ആണെന്നാണ് നാട്ടുകാർ ആരോപിക്കുന്നത്. തൃണമൂല്‍ കോണ്‍ഗ്രസ് നേതാവും പഞ്ചായത്തംഗവുമായ ഭാദു പ്രധാന്‍ എന്നയാളുടെ കൊലപാതകത്തിന് പിന്നാലെയാണ് ആക്രമണമുണ്ടാകുന്നത്. അജ്‌ഞാതരായ അക്രമികള്‍ ഭാദു പ്രധാന് നേരെ ബോംബെറിഞ്ഞ് കൊല്ലുകയായിരുന്നു.
ബിര്‍ഭുമിലെ രാംപുര്‍ഘട്ടിലാണ് സംഭവം നടന്നത്. സംഘർഷ സാധ്യത നിലനിൽക്കുന്ന സാഹചര്യത്തിൽ പ്രദേശത്ത് കർശന നിയന്ത്രണങ്ങളാണ് ഏർപ്പെടുത്തിയിരിക്കുന്നത്. കൂടാതെ ആക്രമണത്തിന് പിന്നാലെ പോലീസ് അന്വേഷണവും ആരംഭിച്ചിട്ടുണ്ട്.
Most Read: ‘കെ റെയിൽ വേണ്ട, കേരളം മതി’; പ്രതിഷേധം ഐഎഫ്‌എഫ്‌കെ വേദിയിലും