തൃശൂർ: ട്രെയിനിൽ അച്ഛനൊപ്പം യാത്രചെയ്‌ത 16കാരിക്ക് നേരെ അതിക്രമം നടന്ന സംഭവത്തിൽ നിർണായക വിവരങ്ങൾ ലഭിച്ചതായി സൂചന. ഇരിങ്ങാലക്കുട, ചാലക്കുടി ഭാഗത്ത് നിന്ന് എറണാകുളം ഭാഗത്തേക്ക് പോകുന്ന സ്‌ഥിരം യാത്രക്കാരാണ് ആക്രമികൾ എന്ന വിവരമാണ് പോലീസിന് ലഭിച്ചിട്ടുള്ളത്. പ്രതികളിൽ ഒരാളുടെ ഫോട്ടോ അച്ഛനും മകളും തിരിച്ചറിഞ്ഞിട്ടുണ്ട്.
എന്നാൽ, അന്വേഷണത്തിന്റെ പുരോഗതിയെ കുറിച്ച് ഒരു വിവരവും പോലീസിൽ നിന്നും ലഭിച്ചില്ലെന്ന് പെൺകുട്ടിയുടെ അച്ഛൻ പ്രതികരിച്ചു. ദളിതനായ തന്റെ അവസ്‌ഥ ഇതാണെങ്കിൽ മറ്റുള്ളവരുടെ സ്‌ഥിതി എന്തായിരിക്കുമെന്നും അദ്ദേഹം ചോദിച്ചു. സംഭവത്തിൽ പ്രതിഷേധിച്ചു ഇന്ന് രാവിലെ പത്തിന് തൃശൂർ റെയിൽവേ സ്‌റ്റേഷനിലേക്ക് കോൺഗ്രസ് ധർണ നടത്തും.
എറണാകുളത്ത് നിന്ന് വരുകയായിരുന്ന തൃശൂർ സ്വദേശികൾക്ക് നേരെയാണ് ട്രെയിനിൽ വച്ച് അതിക്രമമുണ്ടായത്. ശനിയാഴ്‌ച രാത്രിയായിരുന്നു സംഭവം. 50 വയസിനു മുകളിൽ പ്രായമുള്ള ആറോളം ആളുകളാണ് അതിക്രമം കാട്ടിയതെന്നാണ് ഇരുവരുടെയും മൊഴി. കുട്ടിയുടെ ശരീരത്തിൽ സ്‌പർശിക്കാൻ ശ്രമിച്ചെന്നും അശ്‌ളീലം പറഞ്ഞുവെന്നും പരാതിയിൽ പറയുന്നു.
എതിർ വശത്തിരുന്ന ആറ് പേരാണ് മോശമായി പെരുമാറിയതെന്നാണ് പെൺകുട്ടി പറഞ്ഞു. ലൈംഗികാധിക്ഷേപപരമായ പെരുമാറ്റമാണ് ഉണ്ടായതെന്നും പെൺകുട്ടിയും പിതാവും പറഞ്ഞു. പെൺകുട്ടി ഇവരുടെ മോശം പെരുമാറ്റം വീഡിയോയിൽ ചിത്രീകരിക്കാൻ ശ്രമിക്കവെ കുട്ടിയുടെ ഫോണും സംഘം തട്ടിപ്പറിച്ചിരുന്നു. അതിക്രമം തടയാൻ ശ്രമിച്ച മലപ്പുറം സ്വദേശിയായ യുവാവ് ഫാസിലിനെ പ്രതികൾ ചേർന്ന് മർദ്ദിച്ചെന്നും പരാതിയിൽ പറയുന്നുണ്ട്.
സംഭവത്തിൽ അന്വേഷണ അംഗം കഴിഞ്ഞ ദിവസം പെൺകുട്ടിയുടെയും അച്ഛന്റെയും മൊഴിയെടുത്തിരുന്നു. എറണാകുളം റെയിൽവെ പോലീസ് തൃശൂരിൽ എത്തിയാണ് കുട്ടിയുടേയും അച്ഛന്റെയും മൊഴി എടുത്തത്. പ്രതികൾ സീസണ്‍ ടിക്കറ്റുപയോഗിച്ച് സ്‌ഥിരം യാത്ര നടത്തുന്നവർ ആണെന്നാണ് പോലീസിന്റെ നിഗമനം. ഇതിന്റെ അടിസ്‌ഥാനത്തിലാണ് നിലവിൽ അന്വേഷണം പുരോഗമിക്കുന്നത്.
Most Read: പ്രതിപക്ഷം സഭയുടെ അന്തസ് കളയുന്നു; ശക്‌തമായ പ്രതികരണം ഉണ്ടാകും- സജി ചെറിയാൻ