തിരുവനന്തപുരം: സ്‌ത്രീധന പീഡനത്തെ തുടർന്ന് കഴിഞ്ഞദിവസം മരിച്ചനിലയിൽ കണ്ടെത്തിയ വിസ്‌മയയുടെ ഭർത്താവും അസിസ്‌റ്റന്റ് മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്‌ടറുമായ കിരൺകുമാറിനെ സർവീസിൽ നിന്ന് സസ്‌പെൻഡ് ചെയ്‌തു. കൊല്ലം മോട്ടോർ വെഹിക്കിൾ എൻഫോഴ്‌സ്‌മെന്റിലെ ഉദ്യോഗസ്‌ഥനായ കിരൺകുമാറിനെ സസ്‌പെൻഡ് ചെയ്‌തതായി ഗതാഗത മന്ത്രി ആന്റണി രാജുവാണ് അറിയിച്ചത്. വിസ്‌മയയുടെ മരണവുമായി ബന്ധപ്പെട്ട കേസിൽ ഇയാളെ പോലീസ് അറസ്‌റ്റ് ചെയ്‌തതിന് പിന്നാലെയാണ് നടപടി.
നിലമേൽ കൈതോട് സ്വദേശിനിയായ വിസ്‌മയയെ(24) ഇന്നലെ പുലർച്ചെയാണ് ഭർതൃവീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. വിസ്‌മയ ആത്‍മഹത്യ ചെയ്യില്ലെന്നും സ്‍ത്രീധന പീഡനത്തെ തുടര്‍ന്നുള്ള കൊലപാതകമാണ് നടന്നതെന്നുമാണ് ബന്ധുക്കളുടെ പരാതി. സ്‌ത്രീധനത്തെ ചൊല്ലി ഭർതൃവീട്ടിൽ വിസ്‌മയ ക്രൂരമായ മർദ്ദനങ്ങൾ അനുഭവിച്ചിരുന്നെന്നും ബന്ധുക്കൾ വ്യക്‌തമാക്കി. ഇത് തെളിയിക്കുന്ന വിസ്‌മയയുടെ വാട്‍സ്ആപ്പ് ചാറ്റും ഇതിനോടകം പുറത്തു വന്നിരുന്നു.
ഇന്നലെ കസ്‌റ്റഡിയിൽ എടുത്ത കിരണിന്റെ അറസ്‌റ്റ് അൽപം മുൻപാണ് രേഖപ്പെടുത്തിയത്. ഗാർഹിക പീഡന നിയമപ്രകാരമാണ് അറസ്‌റ്റ്. വിസ്‌മയയുടെ പോസ്‌റ്റുമോർട്ടം റിപ്പോർട് പുറത്തുവന്നശേഷം കൂടുതൽ വകുപ്പുകൾ ചുമത്തിയേക്കും. കിരണിന്റെ ബന്ധുക്കളെ ചോദ്യം ചെയ്യാനും പോലീസ് തീരുമാനിച്ചു.
Read also: പെട്രോൾ പമ്പ് ജീവനക്കാരിയെ കുത്തി പരിക്കേൽപ്പിച്ചു; യുവാവ് പിടിയിൽ