തിരുവനന്തപുരം : സംസ്‌ഥാനത്ത് ഏപ്രിലിൽ നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിനുള്ള വോട്ടർ പട്ടികയിൽ പേര് ചേർക്കാനുള്ള അവസാന ദിവസം ഇന്ന്. ഈ മാസം 12ആം തീയതി വരെ അപേക്ഷിക്കാൻ അവസരം ഉണ്ടാകുമെന്നാണ് തിരഞ്ഞെടുപ്പ് കമ്മീഷൻ നേരത്തെ വ്യക്‌തമാക്കിയത്. എന്നാൽ അത് അബദ്ധത്തിൽ സംഭവിച്ചതാണെന്നും, പേര് ചേർക്കാനുള്ള അവസരം ഇന്ന് കൂടി മാത്രമേ ഉണ്ടാകൂ എന്നും മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ ടീക്കാറാം മീണ വ്യക്‌തമാക്കി.
വോട്ടർ പട്ടികയിൽ പേര് ചേർക്കാനുള്ള അവസരം ഇന്ന് അവസാനിക്കുന്നതോടെ ഈ മാസം 20ആം തീയതി ഇന്ന് വരെ അപേക്ഷിക്കുന്നവരെ ഉൾപ്പെടുത്തി അനുബന്ധപ്പട്ടിക തയ്യാറാക്കും. നാമനിർദേശപത്രിക പിൻവലിക്കുന്നതിനുള്ള അവസാന ദിവസത്തിന് 10 ദിവസം മുൻപ് വരെ അപേക്ഷിക്കുന്നവർക്കാണു തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാൻ കഴിയുകയെന്നാണു മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ ടിക്കാറാം മീണ മുൻപ് അറിയിച്ചിരുന്നത്. അങ്ങനെ വരുമ്പോഴാണ് ഈ മാസം 12ആം തീയതി വരെ അവസരം ഉണ്ടായിരുന്നത്.
എന്നാൽ പത്രിക സ്വീകരിക്കുന്ന അവസാന ദിവസത്തിനു 10 നാൾ മുൻപ് എന്നതാണു ശരിയെന്ന് മീണ ഇന്നലെ വ്യക്‌തമാക്കി. ഇതേ തുടർന്നാണ് വോട്ടർ പട്ടികയിൽ പേര് ചേർക്കാനുള്ള അവസരം ഇന്ന് കൂടി മാത്രമേ ഉണ്ടാകൂ എന്ന് അധികൃതർ അറിയിച്ചത്. നാളെ മുതൽ വീണ്ടും അപേക്ഷ നൽകാൻ കഴിയുമെങ്കിലും അവർക്ക് ഇത്തവണത്തെ തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാൻ സാധിക്കില്ല. www.voterportal.eci.gov.in എന്ന വെബ്സൈറ്റ് വഴി ആളുകൾക്ക് പേര് രജിസ്‌റ്റർ ചെയ്യാം. കൂടാതെ വോട്ടർ ഹെൽപ്‌ലൈൻ മൊബൈൽ ആപ്പ് വഴിയും പേര് ചേർക്കാം. ഓൺലൈനായി മാത്രമാണ് അപേക്ഷ സ്വീകരിക്കുക. അക്ഷയ കേന്ദ്രങ്ങൾ വഴിയോ സ്വയമോ അപേക്ഷിക്കാം.
Read also : പൊന്നാനിയിലെ സിപിഎം പൊട്ടിത്തെറി; പ്രതിഷേധം കണക്കിലെടുക്കാതെ മുന്നോട്ട്