കണ്ണൂർ: പറശ്ശിനിക്കടവിൽ വിനോദ സഞ്ചാരത്തിനുള്ള വാട്ടർ ടാക്‌സി തിങ്കളാഴ്‌ച മുതൽ വീണ്ടും ഓടിത്തുടങ്ങും. ആറുമാസത്തിന് ശേഷമാണ് സർവീസ് പുനഃരാരംഭിക്കുന്നത്. യന്ത്രത്തകരാറ് മൂലമാണ് വാട്ടർ ടാക്‌സി പണിമുടക്കിയത്. തുടർന്ന് ജലഗതാഗത വകുപ്പിന്റെ ഇടപെടലിൽ എറണാകുളത്തുനിന്ന് വിദഗ്ധരെത്തിയാണ് തകരാർ പരിഹരിച്ചത്.
2021 ജനുവരിയിലാണ് പറശ്ശിനിക്കടവിൽ വാട്ടർ ടാക്‌സി സർവീസ് തുടങ്ങിയത്. വിനോദസഞ്ചാര മേഖലയ്‌ക്ക് കുതിപ്പേകാൻ ജലഗതാഗത വകുപ്പ് സംസ്‌ഥാനത്തിറക്കിയ രണ്ടാമത്തെ വാട്ടർ ടാക്‌സിയാണിത്.
എന്നാൽ ഏപ്രിൽ ആദ്യവാരം തന്നെ യന്ത്രത്തകരാറ് മൂലം ഓട്ടം നിലച്ചു. ഈ മൂന്നുമാസം കൊണ്ടുതന്നെ നല്ല വരുമാനം നേടാൻ വാട്ടർ ടാക്‌സി വഴി ജലഗതാഗത വകുപ്പിന് സാധിച്ചിരുന്നു. ഈ മാസങ്ങളിൽ പറശ്ശിനിക്കടവിൽ എത്തിയ വിനോദ സഞ്ചാരികൾ ഏറ്റവും കൂടുതൽ ആസ്വദിച്ചത് വാട്ടർ ടാക്‌സിയിലെ യാത്രയായിരുന്നു.
ആധുനിക സുരക്ഷാ സംവിധാനമുള്ള കാറ്റാമറൈൻ ബോട്ടാണിത്. ഇന്ത്യയിൽതന്നെ രണ്ടാമത്തെ വാട്ടർ ടാക്‌സിയായിരുന്നു പറശ്ശിനിയിലേത്. ഫൈബറിൽ നിർമിച്ച ബോട്ടിൽ 10 പേർക്ക് സഞ്ചരിക്കാം. മണിക്കൂറിൽ 35 കിലോമീറ്റർ വേഗത്തിൽ ഓടും.
1500 രൂപയ്‌ക്ക് ഒരുമണിക്കൂർ യാത്രയിൽ വളപട്ടണം പുഴയുടെ തുരുത്തുകളുടെയും തീരങ്ങളുടെയും പ്രകൃതിഭംഗി ആസ്വദിക്കാനാകും. അരമണിക്കൂർ 750 രൂപ നിരക്കിലും സർവീസുണ്ടായിരുന്നു. 15 മിനിറ്റ് സമയത്തേക്ക് ഒരാളിൽനിന്ന് 40 രൂപയാണ് ടിക്കറ്റ് ചാർജായി ഈടാക്കുന്നത്.
തിങ്കളാഴ്‌ച രാവിലെ എട്ടുമുതൽ സർവീസ് പുനരാരംഭിക്കും. സഞ്ചാരികൾക്ക് മുൻകൂട്ടി ബുക്കിങ്ങിനും സൗകര്യം ഒരുക്കിയിട്ടുണ്ട്. ഫോൺ: 9947819012.
Most Read: പ്രധാനമന്ത്രിയുടെ ബാധ ഒഴിപ്പിക്കാൻ ചെറുവത്തൂരിൽ പൂജ