വയനാട്: ജില്ലാ കളക്‌ടർ ഡോ. അദീല അബ്‌ദുല്ല ഇന്ന് സ്‌ഥാനമൊഴിയും. ജില്ലയിലേക്ക് പുതുതായി നിയമിക്കപ്പെട്ട കളക്‌ടർ എ ഗീത നാളെ ചുമതല ഏറ്റെടുക്കും. അതേസമയം, വനിതാ-ശിശു വികസന വകുപ്പ്, ലോട്ടറീസ് വകുപ്പ്, ജെൻഡർ പാർക്ക് എന്നിവയുടെ ഡയറക്‌ടർ പദവിയിലേക്കാണ് അദീലയുടെ പുതിയ നിയമനം. 2019 നവംബർ ഒമ്പതിനാണ് അദീല അബ്‌ദുല്ല വയനാട് ജില്ലാ കളക്‌ടറായി ചുതലയേറ്റത്. പിന്നീട് ഇതുവരെ വയനാടിന്റെ മണ്ണും മനസും കീഴടക്കുകയായിരുന്നു.
നിയമനത്തിന് ശേഷം പൂത്തുമല ഉരുൾപൊട്ടലായിരുന്നു ആദ്യ വെല്ലുവിളി. തുടർന്ന് മാസങ്ങൾക്കകം വന്ന കോവിഡ് മഹാമാരി, തുടർന്നുള്ള ലോക്ക്‌ഡൗൺ, 2020ലെ പ്രളയവും മുണ്ടക്കൈ ഉരുൾപൊട്ടലും, രണ്ട് പൊതു തിരഞ്ഞെടുപ്പുകളും എല്ലാം വിജയകരമായി തന്നെ കൈകാര്യം ചെയ്യാൻ അദീലയ്‌ക്ക് സാധിച്ചു. കോവിഡ് മഹാമാരിയിൽ ജില്ല കൈവരിച്ച നേട്ടത്തിന് പിന്നിലും കലക്‌ടറുടെ കയ്യൊപ്പ് വളരെ വലുതാണ്.
ജില്ലയിൽ മഹാമാരി നേരിടുന്നതിൽ വേറിട്ട പ്രതിരോധം കാഴ്‌ച വെക്കുന്നതിലും ഡോക്‌ടർ കൂടിയായ അദീലയുടെ ഇടപെടലുകൾ സംസ്‌ഥാനത്ത് തന്നെ ശ്രദ്ധനേടിയിരുന്നു. ജില്ലയിൽ സമ്പൂർണ വാക്‌സിനേഷൻ എന്ന പദവി നേടികൊടുത്തതിലും കളക്‌ടറുടെ ഇടപെടലുകൾ നിർണായകമായിരുന്നു.
2020ൽ ഇൻക്‌ളൂസീവ് ഡെവലപ്മെന്റ് ത്രൂ ക്രെഡിറ്റ് ഫ്ളോ ടു ദി പ്രൈമറി സെക്‌ടർ വിഭാഗത്തിൽ പ്രധാനമന്ത്രിയുടെ പ്രത്യേക അവാർഡിനുള്ള കളക്‌ടർമാരുടെ പട്ടികയിൽ അദീല നാലാമതെത്തിയിരുന്നു. പൂത്തുമല ഉരുൾപൊട്ടലിൽ വീടും സ്‌ഥലവും നഷ്‌ടപെട്ട 52 കുടുംബങ്ങൾക്കായി മേപ്പടിയിൽ നടപ്പിലാക്കിയ പുനരധിവാസ പദ്ധതികൂടി ഉൽഘാടന സജ്‌ജമാക്കിയാണ് കളക്‌ടർ ഇന്ന് ചുരം ഇറങ്ങുന്നത്.
Read Also: മാവോയിസ്‌റ്റ് സാന്നിധ്യം; ചക്കിട്ടപ്പാറയിൽ തിരച്ചിൽ ഇന്നും തുടരും