കോഴിക്കോട്: മാവോയിസ്‌റ്റ് സാന്നിധ്യം കണ്ടെത്തിയ കോഴിക്കോട് ജില്ലയിലെ ചക്കിട്ടപ്പാറയിൽ പോലീസും ദ്രുതകർമസേനയും ചേർന്ന് നടത്തുന്ന തിരച്ചിൽ ഇന്നും തുടരും. ഒരു മാസത്തിനിടെ ഇത് രണ്ടാം തവണയാണ് മേഖലയിൽ മാവോയിസ്‌റ്റുകളെ കാണുന്നത്.
പ്‌ളാന്റേഷൻ കോർപറേഷന്റെ മുതുകാട്ടെ പേരാമ്പ്ര എസ്‌റ്റേറ്റിൽ ഇന്നലെ വൈകിട്ട് ആറരയോടെയാണ് ആയുധധാരികളായ അഞ്ചംഗ സംഘം എത്തിയത്. മാനേജറുടെ ഓഫിസിലും ക്വാട്ടേഴ്‌സ് പരിസരത്തുമെത്തിയ സംഘം ലഘുലേഖകൾ വിതരണം ചെയ്‌തു. സംഘത്തിൽ മൂന്ന് സ്‌ത്രീകളും ഉണ്ടായിരുന്നു.
തൊഴിലാളികളെ ബുദ്ധിമുട്ടിക്കരുതെന്ന് ഇവർ മാനേജർക്ക് നിർദ്ദേശം നൽകി. തുടർന്ന് ക്വാട്ടേഴ്‌സ് ഭിത്തിയിൽ പോസ്‌റ്ററുകൾ പതിച്ചു. റീപ്‌ളാന്റേഷന്റെ മറവിൽ തോട്ടം ഖനനത്തിനും ടൂറിസത്തിനും വിട്ടുകൊടുക്കരുത്, പ്‌ളാന്റേഷൻ ഭൂമി തൊഴിലാളികൾക്ക്, തൊഴിലാളികളെ തെരുവിലെറിയാൻ കോടികൾ കോഴവാങ്ങിയ കരിങ്കാളികളെ തിരിച്ചറിയുക തുടങ്ങിയവയായിരുന്നു പോസ്‌റ്ററിലെ വാചകങ്ങൾ.
ചക്കിട്ടപ്പാറ പഞ്ചായത്ത് പ്രസിഡണ്ട് കെ സുനിലിന്റെ പേര് പ്രത്യേകം പരാമർശിക്കുന്നതിനാൽ ഇദ്ദേഹത്തിന് പോലീസ് സംരക്ഷണം ഏർപ്പെടുത്തി. അരമണിക്കൂറോളം മേഖലയിൽ ചെലവഴിച്ച സംഘം ഭക്ഷണ സാധനങ്ങളുമായാണ് കടന്നത്. ഒരു വർഷത്തിനിടെ അഞ്ചുതവണ മാവോയിസ്‌റ്റുകളെ കണ്ടിട്ടും പോലീസും ദ്രുതകർമ സേനയും കാര്യമായ പരിശോധന നടത്തുന്നില്ലെന്ന ആക്ഷേപവും ശക്‌തമാണ്.
Also Read: കെഎസ്ആർടിസി ജീവനക്കാരുടെ ശമ്പളം മുടങ്ങി; 80 കോടി ആവശ്യം