കീവ്: റഷ്യയുടെ അധിനിവേശം തടയാൻ തന്റെ രാജ്യം പോരാടുമ്പോൾ പാശ്‌ചാത്യ ലോകത്തിന് ധൈര്യമില്ലെന്ന് യുക്രൈൻ പ്രസിഡണ്ട് വ്‌ളോഡിമിർ സെലെൻസ്‌കി ആരോപിച്ചു. യുദ്ധത്തിലേക്ക് നയിച്ച ഒരു സംഘട്ടനത്തിൽ പ്രതിരോധം ശക്‌തമാക്കൻ യുദ്ധവിമാനങ്ങൾക്കും ടാങ്കുകൾക്കും വേണ്ടിയുള്ള അഭ്യർഥന അദ്ദേഹം വീണ്ടും ആവശ്യപ്പെട്ടു.
“ഞാൻ ഇന്ന് മരിയുപോളിന്റെ പ്രതിരോധക്കാരുമായി സംസാരിച്ചു. ഞാൻ അവരുമായി നിരന്തര സമ്പർക്കത്തിലാണ്. അവരുടെ നിശ്‌ചയദാർഢ്യവും ധീരതയും ദൃഢതയും അമ്പരപ്പിക്കുന്നതാണ്,”- യുദ്ധത്തിന്റെ ഏറ്റവും വലിയ നഷ്‌ടങ്ങളും ഭീകരതയും അനുഭവിച്ച, ഉപരോധത്തിലായ തെക്കൻ നഗരത്തെ പരാമർശിച്ച് ഞയറാഴ്‌ച പുലർച്ചെ ഒരു വീഡിയോ സന്ദേശത്തിൽ സെലെൻസ്‌കി പറഞ്ഞു.
“ഡസൻ കണക്കിന് ജെറ്റുകളും ടാങ്കുകളും എങ്ങനെ കൈമാറാമെന്ന് 31 ദിവസമായി ചിന്തിക്കുന്നവർക്ക് അവരുടെ ധൈര്യത്തിന്റെ 1% ഉണ്ടായിരുന്നെങ്കിൽ ഇതൊന്നും സംഭവിക്കില്ലായിരുന്നു,”- സെലെൻസ്‌കി കൂട്ടിച്ചേർത്തു.
അതിനിടെ ജപ്പാനിലെ മൂന്ന് പ്രമുഖ ബാങ്കുകൾ റഷ്യയിലെ സ്ബെർബാങ്കുമായുള്ള ഡോളർ ഇടപാടുകൾ നിർത്തിവച്ചു. എംയുഎഫ്‍ജി ബാങ്ക്, മിസുഹോ ബാങ്ക്, സുമിറ്റോമോ മിറ്റ്സുയി ബാങ്കിംഗ് കോർപ്പറേഷൻ എന്നിവയുമായുള്ള ഇടപാടുകളാണ് നിർത്തിവച്ചത്. യുഎസ് ഉപരോധത്തെ തുടർന്നാണ് റഷ്യയിലെ ഏറ്റവും വലിയ ധനകാര്യ സ്‌ഥാപനമായ സ്ബെർബാങ്കുമായുള്ള ഡോളർ ഇടപാടുകളും പണമിടപാടുകളും നിർത്തലാക്കുന്നത്.
Most Read: പണിമുടക്ക്; സംസ്‌ഥാനത്ത് ക്രമീകരണങ്ങൾ ഒരുക്കിയതായി ധനമന്ത്രി കെഎൻ ബാലഗോപാൽ