ചണ്ഡിഗഡ്: ഭർത്താവിനെ കൊലപ്പെടുത്തിയാൽ പോലും ഭാര്യക്ക് കുടുംബ പെൻഷന് അർഹതയുണ്ടെന്ന് പഞ്ചാബ്-ഹരിയാന ഹൈക്കോടതി. അംബാല സ്വദേശി ബൽജീത്ത് കൗർ സമർപ്പിച്ച ഹരജി പരിഗണിക്കുന്നതിനിടെയാണ് ഹൈക്കോടതിയുടെ ശ്രദ്ധേയമായ പരാമർശം. കൊലക്കേസിൽ കുറ്റക്കാരിയാണെന്ന് കണ്ടെത്തിയതോടെ ലഭിച്ചിരുന്ന പെൻഷൻ നിർത്തലാക്കിയെന്ന് കാണിച്ചാണ് ബൽജീത്ത് കൗർ ഹൈക്കോടതിയെ സമീപിച്ചത്.
സർക്കാർ ജീവനക്കാരൻ മരണമടഞ്ഞാൽ അയാളുടെ കുടുംബത്തിനുള്ള സാമ്പത്തിക സഹായം എന്ന നിലയിലുള്ള ക്ഷേമപദ്ധതിയാണ് കുടുംബ പെൻഷനെന്നും ക്രിമിനൽ കേസിൽ ശിക്ഷിക്കപ്പെട്ടാൽ പോലും ഭാര്യക്ക് ഇത് അർഹതപ്പെട്ടതാണെന്നും ജനുവരി 25ന് പരിഗണിച്ച കേസിൽ കോടതി നിരീക്ഷിച്ചു.
ഹരിയാന സർക്കാർ ജീവനക്കാരൻ ആയിരുന്ന ഭർത്താവ് തർസേം സിങ് 2008ൽ മരണപ്പെടുകയും ഭാര്യ ബൽജീത്ത് കൗറിന് എതിരെ കൊലക്കേസ് ചുമത്തി 2011ൽ ശിക്ഷിക്കുകയും ചെയ്‌തു. ഇതോടെ അതുവരെ നൽകിയിരുന്ന കുടുംബ പെൻഷൻ ഹരിയാന സർക്കാർ നിർത്തലാക്കി. ഇതിന് എതിരെ കൗർ നൽകിയ ഹരജി പരിഗണിച്ച് പഞ്ചാബ്- ഹരിയാന കോടതി സർക്കാരിന്റെ തീരുമാനം റദ്ദ് ചെയ്യുകയായിരുന്നു.
കുടിശ്ശിക ഉൾപ്പടെ 2 മാസത്തിനകം പെൻഷൻ പുനസ്‌ഥാപിക്കണമെന്ന് ബന്ധപ്പെട്ട വകുപ്പിനോട് കോടതി ഉത്തരവിട്ടു. 1972ലെ സിസിഎസ് പെൻഷൻ നിയമം അനുസരിച്ച് വിധവകൾക്ക് കുടുംബ പെൻഷന് അർഹതയുണ്ടെന്ന് കോടതി ചൂണ്ടിക്കാട്ടി. വിധവ സർക്കാർ ഉദ്യോഗസ്‌ഥ ആണെങ്കിലും പുനർവിവാഹിത ആയാലും ഈ അവകാശം നിഷേധിക്കാൻ പാടില്ലെന്നും കോടതി പറഞ്ഞു.
Read also: കുട്ടികൾക്കുള്ള കോവിഡ് വാക്‌സിൻ ഒക്‌ടോബറോടെ; 2021 അവസാനം 4 വാക്‌സിനുകൾ