വാഷിംഗ്‌ടൺ: യു എസ് പ്രസിഡന്റ് ആയി തെരഞ്ഞെടുത്താൽ അതിർത്തിയിലേത് ഉൾപ്പെടെ എല്ലാ പ്രശ്നത്തിനും ഇന്ത്യയുടെ കൂടെ നിൽക്കുമെന്ന് ഡെമോക്രാറ്റിക് സ്ഥാനാർത്ഥി ജോ ബൈഡൻ. ഇന്ത്യയുടെ സ്വാതന്ത്ര്യസമരത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ചടങ്ങിൽ സംസാരിക്കുകയായിരുന്നു ബൈഡൻ. അമേരിക്കയും ഇന്ത്യയും തമ്മിലുള്ള ബന്ധം കൂടുതൽ ദൃഢമാക്കാൻ സാധിക്കുന്നതെന്തും ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇരു രാജ്യങ്ങളും സൗഹൃദം സ്ഥാപിച്ചാൽ ലോകം കൂടുതൽ സുരക്ഷിതമാകുമെന്നാണ് ബൈഡന്റെ അഭിപ്രായം. 15 വർഷം മുമ്പ് ഇന്ത്യയുമായുള്ള നിർണ്ണായകമായ ആണവക്കരാർ ഒപ്പിടാൻ താനും മുന്നിലുണ്ടായിരുന്നു എന്ന് ബൈഡൻ ഓർമപ്പെടുത്തി.
ആഭ്യന്തര, വിദേശ പ്രശ്നങ്ങളും അതിർത്തിയിൽ നടന്നു കൊണ്ടിരിക്കുന്ന പ്രശ്നങ്ങളും മറികടക്കുവാൻ താൻ പ്രസിഡന്റ് ആയിട്ടുള്ള യു എസിന്റെ എല്ലാ പിന്തുണകളും ഉണ്ടാകുമെന്ന് അദ്ദേഹം ആവർത്തിച്ചു. ചൈനയുടെയോ പാകിസ്ഥാന്റെയോ പേരെടുത്ത് പറയാതെയാണ് ഈ വാഗ്‌ദാനങ്ങൾ മുന്നോട്ട് വച്ചത്.
എച്ച്-1 ബി വിസ സംബന്ധിച്ച നിലവിലെ ചട്ടങ്ങളിൽ ഭേദഗതി വരുത്തിയേക്കുമെന്ന തരത്തിൽ ചില സൂചനകൾ ബൈഡൻ മുന്നോട്ട് വെച്ചു. കാലങ്ങളായി ഇരു രാജ്യങ്ങളെയും ഒരുമിച്ചു നിർത്തുന്നതിന് എച്ച്-1 ബി വിസ പോലെയുള്ള സംവിധാനങ്ങൾക്ക് വളരെ വലിയ പങ്കാണുള്ളതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. യു എസ് കമ്പനികൾക്ക് ഇന്ത്യയിൽ നിന്നുൾപ്പെടെയുള്ള ജീവനക്കാരെ ചില പ്രത്യേക മേഖലകളിലെ വിദഗ്ധ സേവനത്തിനായി ലഭ്യമാക്കുന്നതിന് സഹായിക്കുന്ന നോൺ-ഇമിഗ്രന്റ് വിസയാണ് എച്ച്-1 ബി. റിപ്പബ്ലിക്കൻ പാർട്ടിക്ക് വേണ്ടി മത്സരിക്കുന്ന ഇപ്പോഴത്തെ പ്രസിഡന്റ് ട്രംപ് ഇതിനെതിരെ ശക്തമായ നടപടികൾ സ്വീകരിച്ചിരുന്നു.
ഗ്രീൻ കാർഡുകൾക്ക് രാജ്യം തിരിച്ച് ക്വാട്ട നൽകുന്ന സമ്പ്രദായം അവസാനിപ്പിക്കുമെന്നും ബൈഡൻ പറഞ്ഞു. യു എസ് പൗരനല്ലാത്ത ഒരാൾക്ക് അവിടെ ജോലിയെടുക്കാനും ജീവിക്കാനും ആജീവനാന്ത അനുമതി നൽകുന്നതാണ് ഗ്രീൻ കാർഡ്. ഏറെ പ്രതീക്ഷയോടെയാണ് യു എസിലെ ഇന്ത്യൻ സമൂഹം ഈ തീരുമാനങ്ങളെ ഉറ്റുനോക്കുന്നത്. നവംബർ 3 നാണ് അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പ്. വംശീയാതിക്രമങ്ങളുടെ ഈ കാലത്ത് എല്ലാ വിഭാഗക്കാർക്കും മതത്തിൽ പെട്ടവർക്കും സുരക്ഷിതമായി ജീവിക്കാവുന്ന ഇടമാണ് യു എസ് എന്ന് ലോകത്തെ ധരിപ്പിക്കാൻ ഇന്ത്യക്കാരുടെ സാന്നിധ്യം ഏറെ ഗുണകരമാണെന്നും ബൈഡൻ വ്യക്തമാക്കി.