എടക്കര: ഭർതൃവീട്ടിൽ യുവതി പൊള്ളലേറ്റു മരിച്ച സംഭവത്തിൽ രണ്ടുപേർ അറസ്‌റ്റിൽ. യുവതിയുടെ ഭർത്താവ് പാലേമോട് ഉണിച്ചന്തം അരീക്കുളങ്ങര അൻവർ സാദ്ദിഖ് (38), ഇയാളുടെ സഹോദരൻ അബ്‌ദുൽ റസാഖ് (40) എന്നിവരെയാണ് നിലമ്പൂർ ഡിവൈഎസ്‌പി സാജു കെ ഏബ്രഹാം അറസ്‌റ്റ് ചെയ്‌തത്.
അൻവർ സാദിഖിന്റെ ഭാര്യ മമ്പാട് നടുവക്കാട് സ്വദേശിനി ചപ്പത്തൊടിക സലീന (36) ആണ് ഈ മാസം ഒന്നിന് പൊള്ളലേറ്റ് കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിൽസയിൽ ഇരിക്കെ മരിച്ചത്. ഭർതൃവീട്ടിൽ യുവതി മാനസിക പീഡനത്തിന് ഇരയായിരുന്നുവെന്ന് കാണിച്ച് സലീനയുടെ പിതാവ് അലവി പോലീസിന് നൽകിയ പരാതിയുടെ അടിസ്‌ഥാനത്തിലാണ് അറസ്‌റ്റ്.
ഗാർഹിക പീഡനം, ആത്‍മഹത്യാ പ്രേരണ തുടങ്ങിയ വകുപ്പുകൾ പ്രകാരമാണ് പ്രതികൾക്കെതിരെ കേസെടുത്തിരിക്കുന്നത്. പ്രതികളെ റിമാൻഡ് ചെയ്‌തു. നിലമ്പൂർ പോലീസ് ഇൻസ്‌പെക്‌ടർ പിഎസ് മഞ്‌ജിത്ത് ലാൽ, എസ്‌ഐ എം അസൈനാർ, അഭിലാഷ് കൈപ്പിനി, ആസിഫലി, നിബിൽദാസ്, ജിയോ ജേക്കബ്, രതീഷ്, ശശി, സലീന, ഫാസിൽ കുരിക്കൾ എന്നിവർ അടങ്ങിയ സംഘമാണ് കേസ് അന്വേഷിക്കുന്നത്.
Most Read: അടുത്ത 5 ദിവസം സംസ്‌ഥാനത്ത് ഒറ്റപ്പെട്ട ശക്‌തമായ മഴ; കാലാവസ്‌ഥാ കേന്ദ്രം