കൊല്ലം: പ്രസവത്തെ തുടർന്ന് യുവതി മരിച്ചതിന് പിന്നാലെ കുട്ടിയും മരിച്ചു. മൈലക്കാട് സ്വദേശി വിപിന്റെ ഭാര്യ ഹർഷ കഴിഞ്ഞ ദിവസമാണ് മരിച്ചത്. കൊല്ലം അഷ്‌ടമുടി സഹകരണ ആശുപത്രിയിലെ ചികിൽസാ പിഴവാണ് മരണകാരണം എന്നാണ് ആരോപണം. കുട്ടിയെയും അമ്മയെയും മറ്റൊരു ആശുപത്രിയിലേക്ക് എത്തിക്കാൻ ആംബുലൻസ് വൈകി എന്നും ആരോപണമുണ്ട്.
പ്രസവത്തിന് തൊട്ടുമുമ്പ് യുവതിയുടെ ആരോഗ്യനില മോശമായിരുന്നു. തുടര്‍ന്ന് ശസ്‌ത്രക്രിയയിലൂടെ കുഞ്ഞിനെ പുറത്തെടുത്തു. ഹര്‍ഷയുടെ ആരോഗ്യസ്‌ഥിതി മോശമായതിനെത്തുടര്‍ന്ന് കൊല്ലത്തെ തന്നെ മറ്റൊരു സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുന്നതിനിടയിൽ യുവതി മരിച്ചു. ആശുപത്രിയുടെ ചികിൽസാ പിഴവാണ് മരണകാരണമെന്നാണ് ബന്ധുക്കളുടെ ആരോപണം. യുവതിയുടെ ആരോഗ്യനില മോശമായിട്ടും ഡോക്‌ടർമാർ ആദ്യം വിവരം മറച്ചുവച്ചുവെന്നും കുടുംബം പറയുന്നു.
നവജാത ശിശുവിനെ സ്വകാര്യ ആശുപത്രിയിൽ ചികിൽസിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അതേസമയം, കുടുംബത്തിന്റെ ആരോപണം ആശുപത്രി അധികൃതർ നിഷേധിച്ചു. ഹൃദയാഘാതമാണ് ഹർഷയുടെ മരണകാരണമെന്നും മറ്റൊരു ആശുപത്രിയിലേക്ക് യുവതിയെ മാറ്റാൻ വൈകിയില്ലെന്നുമാണ് അഷ്‌ടമുടി സഹകരണ ആശുപത്രിയുടെ വിശദീകരണം.
Most Read: ‘സെലൻസ്‌കി’; 150 ദശലക്ഷം പഴക്കമുള്ള ഫോസിലിന് പ്രസിഡണ്ടിന്റെ പേര്