ലണ്ടൻ: മലിനജല സാമ്പിളുകളുടെ പരിശോധനക്കിടൽ ലണ്ടനിൽ പോളിയോ വൈറസ് സാന്നിധ്യം കണ്ടെത്തിയതായി സ്‌ഥിരീകരിച്ച് ലോകാരോഗ്യ സംഘടന. ടൈപ്പ് 2 വാക്‌സിന്‍ ഡെറൈവ്ഡ് പോളിയോ വൈറസ് ആണ് കണ്ടെത്തിയത്. ഇത് സംബന്ധിച്ച് കൂടുതൽ വിശകലനം നടന്നു കൊണ്ടിരിക്കുകയാണെന്ന് ലോകാരോഗ്യ സംഘടനയും ബ്രിട്ടീഷ് ആരോഗ്യ ഉദ്യോഗസ്‌ഥരും അറിയിച്ചു. ആളുകളിലേക്ക് വൈറസ് ബാധ എത്തിയിട്ടില്ലെന്നും അധികൃതർ അറിയിച്ചു.
ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും പഠനങ്ങള്‍ പൂര്‍ത്തിയാകുന്നതുവരെ കടുത്ത ജാഗ്രത തുടരണമെന്നും നിർദ്ദേശം നൽകിയിട്ടുണ്ട്. പോളിയോ വൈറസ് എല്ലായിടത്തും കുട്ടികൾക്ക് ഭീഷണിയാണ്. പ്രധാനമായും 5 വയസിന് താഴെയുള്ള കുട്ടികളെയാണ് വൈറസ് ബാധിക്കുക. ദശാബ്‌ദങ്ങള്‍ നീണ്ട പരിശ്രമത്തിനൊടുവിലാണ് മാരകമായ ഈ വൈറൽ രോഗത്തെ ലോകത്ത് നിന്നും തുടച്ചുനീക്കിയത്.
1988ലാണ് 125 രാജ്യങ്ങളിലായി പോളിയോ പടർന്നുപിടിച്ചത്. അന്ന് ലോകമെമ്പാടും 3,50,000 കേസുകൾ രേഖപ്പെടുത്തുകയും ചെയ്‌തിരുന്നു. വാക്‌സിനേഷൻ ആരംഭിച്ചത് മുതൽ രോഗത്തെ 99 ശതമാനം പ്രതിരോധിക്കാന്‍ സാധിച്ചിരുന്നു. 1988ന് ശേഷം പോളിയോ വൈറസിന്റെ വകഭേദങ്ങൾ പാകിസ്‌ഥാനിലും അഫ്‌ഗാനിസ്‌ഥാനിലും റിപ്പോർട് ചെയ്‌തിരുന്നു. എന്നാൽ അവ അത്ര ഗുരുതരമായിരുന്നില്ല.
Read Also: വിദൂര പഠനം; കുട്ടികളുടെ ആശങ്ക സർക്കാർ ഗൗരവത്തിലെടുക്കണം -കേരള മുസ്‌ലിം ജമാഅത്ത്