മലപ്പുറം: വിദൂര വിദ്യാഭ്യാസ സൗകര്യം നിറുത്തലാക്കി സർക്കാർ ഇറക്കിയ ഉത്തരവ് കാരണം പ്രതിസന്ധിയിലായ മലബാറിലെ കുട്ടികളുടെ ആശങ്കയകറ്റാൻ സർക്കാർ ഉടനടി നടപടികൾ സ്വീകരിക്കണമെന്ന് കേരള മുസ്‌ലിം ജമാഅത്ത് ജില്ലാ കമ്മിറ്റി പ്രസ്‌താവനയിലൂടെ ആവശ്യപ്പെട്ടു.
വിദൂര വിദ്യാഭ്യാസ സൗകര്യം പ്രയോജനപ്പെടുത്തി ഉന്നതിയിലെത്തിയ ഒട്ടേറെ പ്രതിഭകളുള്ള പ്രദേശമാണ് മലബാർ ജില്ലകൾ. കുറഞ്ഞ ചിലവിൽ ഉന്നതപഠനം ലഭ്യമായിരുന്ന വിദ്യഭ്യാസ വിപ്ളവത്തെയാണ് ഒരു സർവകലാശാലയുടെ തെറ്റിന്റെ പേരിൽ ഇല്ലാതാക്കിയത്.
നേരാംവണ്ണം ഇതുവരെയും അംഗീകാരം നേടിയെടുക്കാത്ത ശ്രീനാരായണ ഗുരു ഓപ്പൺ യൂണിവേഴ്‌സിറ്റിയുടെ പേരിൽ മൊത്തം വിദൂര വിദ്യാഭ്യാസ പദ്ധതിയുടെ കടയ്‌ക്കൽ കത്തിവെക്കുന്നത്, കാലങ്ങളായി പിന്നോക്കമുള്ള ഒരു പ്രദേശത്തെയും അവിടുത്തെ വിദ്യാർഥി സമൂഹത്തെയും കൂടുതൽ പാർശ്വവൽക്കരിക്കാനുള്ള ഗൂഢതന്ത്രമാണെന്ന് സർക്കാർ തിരിച്ചറിയണം.
മലബാറിന്റെ സാമൂഹിക പരിസരങ്ങളോ, സാഹചര്യങ്ങളോ നല്ലതുപോലെ അറിയാത്ത ചില ഉദ്യോഗസ്‌ഥരുടെ അനവസരത്തിലുള്ള ഇടപെടലുകളിൽ കുട്ടികളുടെ ഭാവിയാണ് തുലാസിലാകുന്നത്. വിഷയത്തിലെ തെറ്റായ തിരുമാനങ്ങൾ തിരുത്തിക്കുന്നതിനും മലബാറിലെ കുട്ടികളുടെ ഉന്നത പഠനം തടസങ്ങളില്ലാതെ സാധ്യമാക്കുന്നതിനും മുഴുവൻ സന്നദ്ധ സംഘടനകളും കക്ഷിരാഷ്‌ട്രീയത്തിന് അതീതമായി ഒറ്റക്കെട്ടായി രംഗത്തിറങ്ങണമെന്നും കമ്മിറ്റി പ്രസ്‌താവനയിലൂടെ അഭ്യർഥിച്ചു.
Most Read: മലയാളി താരം ആഷിഖ് കരുണിയൻ ബെംഗളൂരു എഫ്‍സി വിട്ടു