പാലക്കാട്: ചിറ്റാരിൽ കാട്ടാനയുടെ ആക്രമണത്തിൽ യുവാവിന് ഗുരുതര പരിക്ക്. ചിറ്റാർ നീലിപിലാവ് മരുപ്പേൽ എംആർ റഫീഖിനാണ് (27) കാട്ടാനയുടെ ആക്രമണത്തിൽ പരിക്കേറ്റത്. ഇന്നലെ രാവിലെ 6.30ന് വീടിനടുത്തു നിന്നാണ് യുവാവിനെ കാട്ടാന ആക്രമിച്ചത്. റഫീഖ് റാന്നി താലൂക് ആശുപത്രിയിൽ ചികിൽസയിലാണ്.
സ്വാകാര്യ ബസ് കണ്ടക്‌ടർ ആയിരുന്ന റഫീഖ് ജോലി നിലച്ചതോടെ നാട്ടിൽ കൂലി പണിക്ക് പോകുകയായിരുന്നു. രാവിലെ ജോലിക്ക് പോകാനായി സമീപത്തെ റോഡിൽ കൂടി നടന്നു പോകവേ തൊട്ടടുത്ത പറമ്പിൽ നിന്ന് കാട്ടാന ഓടി വന്ന് ആക്രമിക്കുകയായിരുന്നു. റഫീഖ് ആനയെ കണ്ട് ഓടാൻ ശ്രമിക്കുന്നതിനിടെ നിലത്ത് വീണു. തുടർന്ന് ആന പാഞ്ഞെത്തി തൊഴിച്ചിട്ട ശേഷം തുമ്പി കൈയിൽ എടുത്ത് എറിയുകയായിരുന്നു. കഴുത്തിനും കൈകാലികൾക്കും പരിക്കേറ്റിട്ടുണ്ട്.
കട്ടച്ചിറ- നീലിപിലാവ് കുട്ടിവനത്തിൽ നിന്നാണ് കാട്ടാന ജനവാസ കേന്ദ്രത്തിൽ ഇറങ്ങിയത്. വനത്തിന് സമീപം അമ്പതോളം കുടുംബങ്ങൾ താമസിക്കുന്നുണ്ട്. സംഭവം അറിഞ്ഞ് വടശ്ശേരിക്കര ഫോറസ്‌റ്റ് റേഞ്ചിലെ ഉദ്യോഗസ്‌ഥർ എത്തി ചർച്ച നടത്തി. വനമേഖലയിൽ കിടങ്ങ് സ്‌ഥാപിക്കുമെന്നും സൗരോർജ വേലി കെട്ടുമെന്നും ഉദ്യോഗസ്‌ഥർ ഉറപ്പ് നൽകി. പ്രദേശത്തു വനപാലകർ പട്രോളിങ് നടത്തുമെന്നും ഉറപ്പ് നൽകി.
Read Also: മുംബൈയിൽ മഴക്കെടുതി തുടരുന്നു; മരണം 22 ആയി ഉയർന്നു