മലപ്പുറം: അലര്‍ജിക്ക് കുത്തിവെപ്പെടുത്തനിന് ശേഷം ഗുരുതരാവസ്‌ഥയിൽ ആയ യുവതി ചികിൽസയിലിരിക്കെ മരിച്ചു. കുറ്റിപ്പുറം സ്വദേശി ഹസ്‌നയാണ് തൃശൂരില്‍ ചികിൽസയിലിരിക്കെ മരിച്ചത്. സംഭവത്തിൽ കുറ്റിപ്പുറം താലൂക്ക് ആശുപത്രിക്കെതിരെ നടപടി ആവശ്യപ്പെട്ട് കുടുംബം രംഗത്തെത്തി.
കഴിഞ്ഞ 24നാണ് 27കാരിയായ ഹസ്‌ന ആദ്യ ഡോസ് കോവിഡ് വാക്‌സിൻ സ്വീകരിച്ചത്. അടുത്ത ദിവസം ശരീരത്തില്‍ തടിപ്പുകള്‍ കണ്ടതിനെത്തുടന്ന് കുറ്റിപ്പുറം താലൂക്ക് ആശുപത്രിയില്‍ ചികിൽസ തേടി. രണ്ട് കുത്തിവെപ്പാണ് ആശുപത്രിയില്‍ നല്‍കിയത്. കുത്തിവെപ്പെടുത്ത് 10 മിനിറ്റിനകം ബോധരഹിതയായ ഹസ്‌നയെ തൃശൂർ മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.
വെന്റിലേറ്റര്‍ സൗകര്യം ലഭ്യമല്ലാത്തതിനെ തുടർന്ന് പിന്നീട് സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോയി. തുടര്‍ ചികിൽസക്കായി കൊച്ചിയിലേക്ക് കൊണ്ട് പോകാന്‍ ശ്രമിച്ചെങ്കിലും ആരോഗ്യ സ്‌ഥിതി മോശമായതിനാല്‍ കഴിഞ്ഞില്ല.
സ്വകാര്യ ആശുപത്രിയിൽ ഗുരുതരാവസ്‌ഥയില്‍ തുടരുകയായിരുന്ന ഹസ്‌ന ശനിയാഴ്‌ച രാവിലെയാണ് മരിച്ചത്. കുറ്റിപ്പുറം താലൂക്ക് ആശുപത്രി അധികൃതരുടെ ഭാഗത്തുനിന്ന് ഗുരുതര വീഴ്‌ചയുണ്ടെന്നാണ് കുടുംബത്തിന്റെ ആരോപണം. ഇക്കാര്യത്തില്‍ നടപടി ആവശ്യപ്പെട്ട് കുടുംബം മുഖ്യമന്ത്രിക്കും ആരോഗ്യമന്ത്രിക്കും പരാതി നല്‍കി.
ഹസ്‌നയുടെ മൃതദേഹം പോസ്‌റ്റുമോർട്ടത്തിനായി മെഡിക്കല്‍ കോളേജിലേക്ക് മാറ്റിയിരിക്കുകയാണ്. അതേസമയം, ചികിൽസയില്‍ വീഴ്‌ച സംഭവിച്ചിട്ടില്ലെന്നാണ് ആശുപത്രി അധികൃതരുടെ വിശദീകരണം.
Most Read: ചെക്ക്പോയിന്റില്‍ വണ്ടി നിര്‍ത്തിയില്ല; അഫ്‌ഗാനില്‍ ഡോക്‌ടറെ താലിബാന്‍ വെടിവെച്ച് കൊന്നു