കൊച്ചി: നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്‌ഥരെ അപായപ്പെടുത്താൻ ഗൂഢാലോചന നടത്തിയ കേസിൽ മുഖ്യപ്രതി ദിലീപ് അടക്കമുള്ളവരുടെ ഇന്നത്തെ ചോദ്യംചെയ്യൽ പൂർത്തിയായി. 11 മണിക്കൂറോളമാണ് ക്രൈം ബ്രാഞ്ച് ദിലീപിനെയും കൂട്ടുപ്രതികളെയും ചോദ്യംചെയ്‌തത്. കളമശ്ശേരി ക്രൈം ബ്രാഞ്ച് ഓഫിസിൽ നിന്ന് ദിലീപ് മടങ്ങി. നാളെയും ചോദ്യംചെയ്യലിന് ഹാജരാകണം.
ഇന്നു മുതൽ ചൊവ്വാഴ്‌ച വരെ പ്രതികൾ ചോദ്യം ചെയ്യലിന് ഹാജരാകണമെന്നാണ് ഹൈക്കോടതി ഉത്തരവ്. ദിലീപ്, സഹോദരൻ അനൂപ്, സഹോദരീഭർത്താവ് ടിഎൻ സുരാജ്, ഡ്രൈവർ അപ്പു, സുഹൃത്ത് ബൈജു ചെങ്ങമനാട് എന്നിവർ നൽകിയ മുൻകൂർ ജാമ്യാപേക്ഷയിലായിരുന്നു കോടതി ഉത്തരവ്.
പ്രതികൾ അന്വേഷണവുമായി പൂർണമായി സഹകരിക്കണമെന്ന് ഹൈക്കോടതി നിർദ്ദേശിച്ചിരുന്നു. അന്വേഷണം തടസപ്പെടുത്തിയാൽ മുൻകൂർ ജാമ്യം റദ്ദാക്കുമെന്നും കോടതി മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ചോദ്യം ചെയ്യലിലൂടെ ലഭിക്കുന്ന വിവരങ്ങളും മറ്റു തെളിവുകളും അടക്കമുള്ള റിപ്പോർട് വ്യാഴാഴ്‌ച രാവിലെ മുദ്രവച്ച കവറിൽ നൽകണമെന്നും ഹൈക്കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. വ്യാഴാഴ്‌ച വരെ പ്രതികളെ അറസ്‌റ്റ് ചെയ്യരുതെന്നും കോടതി നിർദ്ദേശിച്ചിട്ടുണ്ട്. കേസ് വ്യാഴാഴ്‌ച പരിഗണിക്കും.
Also Read: സിവിൽ സർവീസ് നിയമനങ്ങളിലെ കേന്ദ്ര ഇടപെടൽ; എതിർത്ത് സംസ്‌ഥാന സർക്കാർ