പാലക്കാട്: ജില്ലയിൽ ഒന്നാംവിള നെല്ല് സംഭരണം അവസാനഘട്ടത്തിലേക്ക്. അതേസമയം, നെല്ലളക്കാൻ ചില കർഷകർ വിമുഖത കാണിക്കുന്നതായാണ് വിവരം. ഒന്നാംവിള നെല്ല് സംഭരണത്തിന് ജില്ലയിലെ 62,866 കർഷകരാണ് സപ്‌ളൈകോയിൽ രജിസ്‌റ്റർ ചെയ്‌തത്. ഇതിൽ ഡിസംബർ 31 വരെയുള്ള കണക്കനുസരിച്ച് നെല്ലളന്നത് 49,656 പേർ മാത്രം. കനത്തമഴയിൽ വ്യാപകമായി നെൽകൃഷി നശിച്ചതാണ് ഇത്രയും കർഷകർ നെല്ലളക്കാതിരിക്കാൻ കാരണം.
കൂടാതെ, വിളനാശമുണ്ടായ കർഷകർ പൂർണ വിളനാശത്തിനുള്ള നഷ്‌ടപരിഹാരത്തിന് അപേക്ഷിച്ചാൽ അൽപമെങ്കിലും അവശേഷിച്ച നെല്ല് സംഭരിക്കാൻ കഴിയില്ലെന്ന നിബന്ധനയും ഇതിന് കാരണമായി. അതേസമയം, രജിസ്‌റ്റർ ചെയ്‌ത കർഷകരുടെ പേരിൽ മറുനാടൻ നെല്ലുകയറ്റി തട്ടിപ്പ് നടത്തുന്ന സ്‌ഥിരം പരിപാടി ഇത്തവണ തടയാനായിട്ടുണ്ട്.
ഒന്നാം വിളക്കാലത്ത് 13,08,10,933 കിലോഗ്രാം നെല്ലാണ് ജില്ലയിൽ സംഭരിച്ചതെന്ന് പാഡി മാർക്കറ്റിങ് ഓഫിസർ സി മുകുന്ദകുമാർ പറഞ്ഞു. ഇതിൽ 12,44,28,198 കിലോഗ്രാം നെല്ലിന്റെ വില കർഷകരുടെ ബാങ്ക് അക്കൗണ്ടിലേക്ക് കൈമാറി. 45,812 കർഷകർക്കായി 348,39,89,544 രൂപയാണ് കൈമാറിയത്. ഒന്നാംവിള നെല്ലുസംഭരണം അടുത്ത ആഴ്‌ച പൂർത്തിയാകും. രണ്ടാംവിള നെല്ല് സംഭരണത്തിനുള്ള രജിസ്‌ട്രേഷൻ ഇന്നലെ മുതൽ തുടങ്ങിയിട്ടുണ്ട്.
Most Read: കുട്ടികൾക്ക് നാളെ മുതൽ വാക്‌സിൻ; രജിസ്‌ട്രേഷൻ ആരംഭിച്ചു