കൊച്ചി: കോവിഡ് വ്യാപനം വർധിക്കുന്ന എറണാകുളം ജില്ലയിൽ കൂടുതൽ സജ്‌ജീകരണങ്ങൾ. ജില്ലയിൽ കൂടുതൽ ഡോമിസിലിയറി കെയർ സെന്ററുകൾ ആരംഭിക്കാൻ കളക്‌ടർ നിർദ്ദേശം നൽകി. കൂടാതെ 15,000 ചതുരശ്ര അടി വിസ്‌തീർണമുള്ള രണ്ട് ടെന്റുകൾ സ്‌ഥാപിച്ച് 1,000 കിടക്കകൾ തയ്യാറാക്കാനും നടപടികൾ ആരംഭിച്ചു.
ഇവിടങ്ങളിലേക്കായി രണ്ടായിരം നഴ്‌സുമാരെയും 200 ഡോക്‌ടർമാരെയും നിയമിക്കുന്നതിനുള്ള നടപടികൾ തിങ്കളാഴ്‌ച ആരംഭിക്കും. വിദേശ രാജ്യങ്ങളിൽ പഠിച്ച് നാട്ടിലുള്ളവർ, ഇന്റേൺസ്, മെഡിക്കൽ വിദ്യാർഥികൾ എന്നിവരുടെ സേവനവും ആവശ്യമെങ്കിൽ പ്രയോജനപ്പെടുത്തും. ആയുഷ് ഡോക്‌ടർമാരെ കൂടി ഉൾപ്പെടുത്താനുള്ള നടപടികൾ പരിഗണിക്കുന്നുണ്ട്.
എല്ലാ തദ്ദേശ സ്‌ഥാപനങ്ങളും അതാത് പ്രദേശത്ത് കുറഞ്ഞത് ഒരു ഡോമിസിലിയറി കെയർ സെന്ററോ എഫ്എൽടിസിയോ മൂന്ന് ദിവസത്തിനകം ആരംഭിക്കണമെന്നും കളക്‌ടർ നിർദ്ദേശം നൽകിയിട്ടുണ്ട്.
അതേസമയം, ഇന്നും സംസ്‌ഥാനത്ത് ഏറ്റവും കൂടുതൽ കോവിഡ് രോഗികളുള്ളത് എറണാകുളത്താണ്. 4767 പേർക്കാണ് ഇന്ന് ജില്ലയിൽ കോവിഡ് സ്‌ഥിരീകരിച്ചത്. ഇതോടെ ജില്ലയിൽ കോവിഡ് ചികിൽസയിൽ കഴിയുന്നവരുടെ എണ്ണം 67,210 ആയി. ജില്ലയിൽ ഇതുവരെ 876297 ആളുകൾ കോവിഡ് പ്രതിരോധ വാക്‌സിൻ സ്വീകരിച്ചു. സർക്കാർ ആശുപത്രികളിൽ നിന്നും 573070 പേരും സ്വകാര്യ ആശുപത്രികളിൽ നിന്നും 303227 പേരുമാണ് വാക്‌സിൻ സ്വീകരിച്ചത്.
Also Read: മെഡിക്കൽ ഓക്‌സിജൻ അത്യാഹിതങ്ങൾ ഒഴിവാക്കാം; ആശുപത്രികൾക്ക് ജാഗ്രതാ നിർദ്ദേശം