ലക്നൗ: ഉത്തര്‍പ്രദേശിലെ ലഖിംപൂര്‍ ഖേരി ജില്ലയില്‍ വീണ്ടും പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി. ചൊവ്വാഴ്ച രാത്രി ഗ്രാമത്തിലെ കുളത്തിനു സമീപം കഴുത്തറുത്ത നിലയിലാണ് പതിനേഴുകാരിയുടെ മൃതദേഹം കണ്ടെത്തിയത്. മൂര്‍ച്ചയേറിയ ആയുധം കൊണ്ട് കഴുത്തിനുണ്ടായ മുറിവാണ് മരണകാരണമെന്ന് പോലീസ് പറയുന്നു. പോസ്റ്റ്‌മോർട്ടം റിപ്പോര്‍ട്ടിലാണ് ബലാത്സംഗം സ്ഥിരീകരിച്ചത്. പ്രതികളെ തിരിച്ചറിയാനും അറസ്റ്റ് ചെയ്യാനുമുള്ള ശ്രമങ്ങള്‍ നടക്കുകയാണെന്ന് ഖേരി പോലീസ് മേധാവി സതേന്ദര്‍ കുമാര്‍ പറഞ്ഞു.
സ്‌കോളര്‍ഷിപ് ഫോം പൂരിപ്പിച്ചു നല്‍കുന്നതിനായി തിങ്കളാഴ്ച്ച രാവിലെ വീട്ടില്‍ നിന്ന് ഇറങ്ങിയ പെണ്‍കുട്ടി രാത്രി ആയിട്ടും തിരിച്ചെത്താതിനാല്‍ ബന്ധുക്കള്‍ പോലീസില്‍ അറിയിക്കുകയായിരുന്നു. ആരെയും സംശയം ഇല്ലെന്നാണ് ബന്ധുക്കള്‍ മാദ്ധ്യമങ്ങളോട് പറഞ്ഞത്.
ജില്ലയില്‍ 10 ദിവസത്തിനിടെ ഒരേ രീതിയില്‍ നടക്കുന്ന രണ്ടാമത്തെ കൊലപാതകമാണിത്. ഓഗസ്റ്റ് 15 ന് പതിമൂന്ന്കാരിയെ ബലാത്സംഗം ചെയ്ത് കൊന്നിരുന്നു. പ്രതികളില്‍ ഒരാളുടെ കരിമ്പിന്‍ തോട്ടത്തില്‍ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. ഈ ഗ്രാമത്തില്‍ നിന്ന് രണ്ട് പേരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.
‘ക്രമസമാധാന നിലയും സ്ത്രീകളുടെ സുരക്ഷയും വളരെ മോശമായിക്കൊണ്ടിരിക്കുന്നു. ഒരു ഓണ്‍ലൈന്‍ ഫോം പൂരിപ്പിക്കാനുള്ള യാത്രക്കിടയിലാണ് ഒരു പെണ്‍കുട്ടി പീഡനത്തിനിരയായതും കൊല്ലപ്പെട്ടതും. ഇത്തരം സംഭവങ്ങള്‍ ഒരു തുടര്‍കഥയാവുകയാണ്. സാഹചര്യത്തിന്റെ ഗൗരവം മനസിലാക്കുകയും വേണ്ട നടപടികള്‍ സ്വീകരിക്കുകയും ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു’- സംഭവത്തെ തുടര്‍ന്ന് സംസ്ഥാന ഗവര്‍ണര്‍ ആനന്ദിബെന്‍ പട്ടേലിനെ അഭിസംബോധന ചെയ്ത ട്വീറ്റില്‍ കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി എഴുതി.