ന്യൂഡെൽഹി: സഹോദരിയെ ശല്യം ചെയ്‌തത് ചോദ്യം ചെയ്‌ത 17കാരനെ മർദ്ദിച്ച് കുത്തിപ്പരിക്കേൽപ്പിച്ചു. ഡെൽഹി കൽകജിയിലെ പ്രകാശ് എന്ന പത്താംക്ളാസ് വിദ്യാർഥിയാണ് ക്രൂര മർദ്ദനത്തിന് ഇരയായത്. ഗുരുതരമായി പരിക്കേറ്റ കുട്ടിയെ ഡെൽഹിയിലെ എയിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
പ്ളസ് ടു വിദ്യാർഥിനിയായ സഹോദരിക്കൊപ്പം സ്‌കൂളിൽ നിന്ന് മടങ്ങുംവഴിയാണ് പ്രകാശിന് മർദ്ദനമേറ്റത്. വെള്ളിയാഴ്‌ച ഉച്ചയോടെ കൽകജിയിലെ സർവോദയ വിദ്യാലയത്തിന് സമീപത്തായിരുന്നു സംഭവം.
റോഡിലുണ്ടായിരുന്ന മൂന്നുപേർ സഹോദരിയെ പിന്തുടർന്ന് അശ്ളീലആംഗ്യം കാണിക്കുകയും ശല്യപ്പെടുത്തുകയും ചെയ്യുകയായിരുന്നു. ഇത് ചോദ്യം ചെയ്‌തതോടെയാണ് സംഘം പ്രകാശിനെ മർദ്ദിച്ചത്. പിന്നാലെ 17കാരന്റെ വയറിൽ കത്തികൊണ്ട് കുത്തുകയും ചെയ്‌തു. കുത്തേറ്റ് പ്രകാശ് വീണതോടെ അക്രമികൾ സംഭവസ്‌ഥലത്ത് നിന്നും ഓടിരക്ഷപ്പെട്ടു.
സംഭവത്തിൽ മൂവർക്കും എതിരെ വധശ്രമം അടക്കമുള്ള വകുപ്പുകൾ ചുമത്തി കേസ് രജിസ്‌റ്റർ ചെയ്‌തതായി പോലീസ് അറിയിച്ചു. പ്രതികളെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും ഉടൻ തന്നെ ഇവരെ പിടികൂടുമെന്നും പോലീസ് കൂട്ടിച്ചേർത്തു.
Read also: നൈജീരിയയിൽ മുന്നൂറോളം വിദ്യാർഥികളെ തട്ടിക്കൊണ്ട് പോയി