സ്‌റ്റോക്ഹോം: ഇത്തവണത്തെ രസതന്ത്രത്തിനുളള നൊബേല്‍ പുരസ്‌കാരം ജീനോം എഡിറ്റിംഗിലെ പ്രത്യേക സങ്കേതമായ ക്രിസ്‌പര്‍ എഡിറ്റിംഗ്(CRISPR) വികസിപ്പിച്ച രണ്ട് വനിതാ ഗവേഷകര്‍ക്ക്. ഫ്രഞ്ച് ഗവേഷക ഇമാനുവല്‍ ഷാര്‍പെന്റിയര്‍, അമേരിക്കന്‍ ഗവേഷക ജെന്നിഫര്‍ എ. ഡൗഡ്‌ന എന്നിവര്‍ക്കാണ് പുരസ്‌കാരം. രസതന്ത്രത്തിനുള്ള നൊബേല്‍ പുരസ്‌കാരം ലഭിച്ച ആറാമത്തെയും ഏഴാമത്തെയും വനിതകളാണ് ഇവര്‍.
ജീനോം സാങ്കേതിക വിദ്യയിലെ സൂക്ഷ്‌മ വിദ്യയായ ക്രിസ്‌പര്‍ എഡിറ്റിംഗ് വഴി ഏതൊരു ജീവിയുടെയും, സൂക്ഷ്‌മ ജീവികളുടെയും, സസ്യങ്ങളുടെയും ഡിഎന്‍എ ഗവേഷകര്‍ക്ക് മാറ്റാനാകും. മോളിക്യുലാര്‍ ലൈഫ് സയന്‍സസ് മേഖലയില്‍ വിപ്ലവകരമായ മാറ്റം കൊണ്ടുവന്ന മാര്‍ഗമാണ് ക്രിസ്‌പര്‍ എന്നത്. ഇത് കണ്ടെത്തിയതോടെ പ്‌ളാന്റ് ബ്രീഡിങ്ങില്‍ പുതിയ അവസരങ്ങള്‍ കൈവന്നു. നൂതനമായ ക്യാന്‍സര്‍ ചികിത്സകള്‍ക്കും ജനിതകമായി കൈമാറിക്കിട്ടുന്ന രോഗങ്ങള്‍ ഭേദമാക്കാനും ഈ മാര്‍ഗം ഉപയോഗിക്കാനാകും.
ബര്‍ലിന്‍ മാക്‌സ് പ്‌ളാങ്ക് ഇന്‍സ്‌റ്റിറ്റ്യൂട്ടില്‍ പ്രൊഫസറായി ജോലി നോക്കുകയാണ് ഇമാനുവല്‍ ഷാര്‍പെന്റിയര്‍. യൂണിവേഴ്സിറ്റി ഓഫ് കാലിഫോര്‍ണിയയിലെ ഗവേഷകയാണ് ജെന്നിഫര്‍ എ. ഡൗഡ്‌ന.
റോയല്‍ സ്വീഡിഷ് അക്കാദമി ഓഫ് സയന്‍സ് സെക്രട്ടറി ഗോറന്‍ ഹന്‍സണാണ് ഉദ്ദേശം 8.2 കോടി രൂപ അവാര്‍ഡ് തുക വരുന്ന പുരസ്‌കാരം പ്രഖ്യാപിച്ചത്. സ്‍ത്രീകളില്‍ ലോകത്താദ്യമായി മാഡം ക്യൂറിക്കായിരുന്നു രസതന്ത്രത്തിനുള്ള നൊബേല്‍ പുരസ്‌കാരം ലഭിച്ചത്(1911).
Read Also: വൈദ്യശാസ്‌ത്ര നൊബേല്‍ പുരസ്‌കാരം മൂന്ന് പേര്‍ക്ക്