റിയാദ്: രാജ്യത്ത് അനധികൃതമായി മരം മുറിക്കുന്നവർക്ക് എതിരെ കടുത്ത നടപടിയുമായി സൗദി അറേബ്യ. അനുമതിയില്ലാതെ മരം മുറിച്ചാൽ മുറിക്കുന്ന ഓരോ മരത്തിനും 20,000 റിയാൽ (നാലു ലക്ഷം രൂപ) വീതം പിഴ നല്‍കണം. കിരീടാവകാശിയും ഉപപ്രധാനമന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാൻ രാജകുമാരനാണ് നടപടിക്ക് നിർദ്ദേശം നൽകിയത്. നിയമം ഉടൻ പ്രാബല്യത്തിൽ വരികയും ചെയ്‌തു.
കഴിഞ്ഞ ദിവസം അനുമതിയില്ലാതെ മരം മുറിച്ച പൗരൻമാർക്ക് ശിക്ഷ നൽകിയിരുന്നു. പടിഞ്ഞാറൻ പ്രവിശ്യയിലെ തായിഫിലാണ് സംഭവം. അനുമതിയില്ലാതെ മരം മുറിച്ചതിന് മൂന്ന് സ്വദേശി പൗരൻമാർക്കാണ് പിഴ ശിക്ഷ ചുമത്തിയത്. അവർ മുറിച്ച ഓരോ മരത്തിനും നാലു ലക്ഷം രൂപ വീതം നൽകേണ്ടി വന്നു. രാജ്യത്ത് ശൈത്യകാലം ആരംഭിച്ചതിനാൽ തീ കായാനുള്ള വിറകിന് വേണ്ടിയാണ് മരങ്ങൾ മുറിക്കുന്നത്.
മരം മുറിക്കാനും മൃഗങ്ങളെ വേട്ടയാടുന്നതിനും വിലക്കുള്ള രാജ്യമാണ് സൗദി. മുൻകൂര്‍ അനുമതി നേടി ചില സ്‌ഥലങ്ങളിൽ മരം മുറിക്കാം. എന്നാൽ ഇതിനായി അത്ര എളുപ്പത്തിൽ അനുമതി കിട്ടുകയും ഇല്ല. അതുപോലെ ഒരു പ്രത്യേക സീസണിൽ മാത്രം ചില നിശ്‌ചിത സ്‌ഥലങ്ങളിൽ മാത്രം നായാട്ടും അനുവദിക്കാറുണ്ട്. സൗദിയെ ഹരിതവൽകരിക്കുന്നതിന് വേണ്ടി രാജ്യത്തുടനീളം 50 കോടി മരങ്ങളാണ് വെച്ചുപിടിപ്പിക്കുന്നത്.
Most Read: തിളപ്പിച്ച നാരങ്ങാവെള്ളം; സ്വാദിനൊപ്പം ആരോഗ്യ ഗുണങ്ങളേറെ