തിരുവനന്തപുരം: സംസ്‌ഥാനത്ത് 48,960 വാക്‌സിൻ ഡോസുകൾ കൂടി എത്തിയതായി ആരോഗ്യ വകുപ്പ് അറിയിച്ചു. ഭാരത് ബയോടെക്കിന്റെ കൊവാക്‌സിനാണ് എത്തിയത്. തിരുവനന്തപുരത്ത് 16,640, എറണാകുളത്ത് 19,200, കോഴിക്കോട് 13,120 എന്നിങ്ങനെയാണ് പുതുതായി ലഭിച്ച ഡോസുകളുടെ എണ്ണം. കൂടുതല്‍ വാക്‌സിൻ ഡോസുകൾ കൂടി അടുത്ത ദിവസങ്ങളില്‍ എത്തിക്കുമെന്നാണ് കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചിരിക്കുന്നത്.
സംസ്‌ഥാനത്ത് ഇതുവരെ ആകെ 10,19,525 പേര്‍ വാക്‌സിന്‍ സ്വീകരിച്ചിട്ടുണ്ട്. 3,65,942 ആരോഗ്യ പ്രവര്‍ത്തകര്‍ ആദ്യ ഡോസ് വാക്‌സിന്‍ സ്വീകരിച്ചു. ഇതില്‍ 1,86,421 ആരോഗ്യ പ്രവര്‍ത്തകരാണ് രണ്ട് ഡോസ് വാക്‌സിനും സ്വീകരിച്ചത്. 98,287 മുന്നണി പോരാളികള്‍ക്കും 2,15,297 തിരഞ്ഞെടുപ്പ് ഉദ്യോഗസ്‌ഥര്‍ക്കും അറുപത് വയസിന് മുകളില്‍ പ്രായമുള്ള 1,53,578 പേർക്കും 45 വയസിന് മുകളില്‍ പ്രായമുള്ള മറ്റസുഖമുള്ളവര്‍ക്കും വാക്‌സിന്‍ നല്‍കാൻ ആരംഭിച്ചിട്ടുണ്ട്.
കോവിൻ വെബ്‌സൈറ്റ് മുഖേനയോ ആശുപത്രിയിൽ നേരിട്ടെത്തിയോ രജിസ്ട്രേഷൻ ചെയ്യാവുന്നതാണ്. മുന്‍ഗണനാ ക്രമമനുസരിച്ച് എല്ലാവര്‍ക്കും തൊട്ടടുത്ത കേന്ദ്രത്തില്‍ നിന്നും വാക്‌സിന്‍ ലഭ്യമാകും. സര്‍ക്കാര്‍ ആശുപത്രികള്‍, സര്‍ക്കാര്‍ നിശ്‌ചയിക്കുന്ന സ്വകാര്യ ആശുപത്രികള്‍, പൊതു കെട്ടിടങ്ങള്‍ എന്നിവിടങ്ങളിലായി ആയിരത്തോളം കേന്ദ്രങ്ങളില്‍ വാക്‌സിന്‍ നല്‍കി വരുന്നുണ്ട്.
ആരോഗ്യ പ്രവര്‍ത്തകരുടെ രണ്ടാം ഡോസ് വാക്‌സിനേഷന്‍ ഈ മാസം അവസാനത്തോടെ കഴിയും. ഇതിന് ശേഷം 60 വയസ് കഴിഞ്ഞവര്‍ക്കും മറ്റസുഖങ്ങളുള്ള 45 വയസ് കഴിഞ്ഞവര്‍ക്കും വാക്‌സിന്‍ എടുക്കാന്‍ കൂടുതൽ അവസരം ലഭിക്കുന്നതാണ്. വാക്‌സിനേഷൻ സംബന്ധമായ സംശയങ്ങള്‍ക്ക് 1056, 0471 2552056 എന്നീ നമ്പരുകളിലേക്ക് വിളിക്കാവുന്നതാണ്. കൂടുതൽ വിവരങ്ങൾ ഈ കേന്ദ്രങ്ങളിൽ നിന്നും ലഭ്യമാവും.
Read Also: എസ്എസ്എൽസി, പ്ളസ് ടു പരീക്ഷ മാറ്റിവെക്കാൻ ആവശ്യപ്പെട്ട് സംസ്‌ഥാന സർക്കാർ