ന്യൂഡെല്‍ഹി : ബ്രിട്ടനില്‍ നിന്നും കഴിഞ്ഞ വെള്ളിയാഴ്‌ച എത്തിയ യാത്രക്കാരില്‍ 7 മലയാളി കുടുംബങ്ങള്‍ നാട്ടില്‍ പോകാന്‍ സാധിക്കാതെ ഡെല്‍ഹിയില്‍ കുടുങ്ങി. ജനിതകമാറ്റം സംഭവിച്ച കോവിഡ് വൈറസ് ബ്രിട്ടനില്‍ നിന്നെത്തുന്നവര്‍ക്ക് സ്‌ഥിരീകരിക്കുന്നതിനാല്‍ ഏര്‍പ്പെടുത്തിയ ക്വാറന്റൈന്‍ വ്യവസ്‌ഥകള്‍ മൂലമാണ് ഇവര്‍ക്ക് ഇപ്പോള്‍ യാത്രാ അനുമതി ലഭിക്കാത്തത്. ബ്രിട്ടനില്‍ നിന്നുള്ള വിമാനത്തില്‍ വെള്ളിയാഴ്‌ച ഡെല്‍ഹിയിലെത്തിയ നിരവധി പേര്‍ക്ക് യാത്രാനുമതി നിഷേധിച്ചെങ്കിലും ഭൂരിഭാഗം ആളുകള്‍ക്കും ശനിയാഴ്‌ചയോടെ നാട്ടിലേക്ക് മടങ്ങാനായി. എന്നാല്‍ 20 പേരോളം അടങ്ങുന്ന 7 കുടുംബങ്ങള്‍ ഇപ്പോഴും ഡെല്‍ഹിയില്‍ തുടരുകയാണ്.
ബ്രിട്ടനില്‍ നിന്നെത്തുന്നവര്‍ക്ക് കോവിഡ് നെഗറ്റീവ് ആണെങ്കിലും ഒരാഴ്‌ച ക്വാറന്റൈനില്‍ കഴിയണമെന്നത് നിര്‍ബന്ധമാണ്. അതിനാലാണ് ഡെല്‍ഹിയില്‍ എത്തിച്ചേര്‍ന്ന കുടുംബങ്ങളെ ക്വാറന്റൈനില്‍ പ്രവേശിപ്പിക്കാന്‍ അധികൃതര്‍ തീരുമാനിച്ചത്. ഇതിന്റെ അടിസ്‌ഥാനത്തില്‍ 7 കുടുംബങ്ങളെ വിമാനത്താവളത്തിന് സമീപത്തുള്ള ഹോട്ടലിലേക്ക് മാറ്റി. എന്നാല്‍ മറ്റുള്ളവരെ മാറ്റാന്‍ ശ്രമിച്ചതോടെ സംഘര്‍ഷം ഉണ്ടായതിനെ തുടര്‍ന്ന്, യാത്രക്കാരുടെ അഭ്യര്‍ഥന പ്രകാരം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, എംപിമാരായ കെസി വേണുഗോപാല്‍, കൊടിക്കുന്നില്‍ സുരേഷ്, ഹൈബി ഈഡന്‍ എന്നിവര്‍ കേന്ദ്ര വ്യോമയാന, ആരോഗ്യ മന്ത്രാലയങ്ങളെ ബന്ധപ്പെട്ടു. തുടര്‍ന്നാണ് ഇവര്‍ക്ക് നാട്ടിലേക്ക് വരാനുള്ള അനുമതി ലഭിച്ചത്.
എന്നാല്‍ യാത്രക്കാരില്‍ ഭൂരിഭാഗം ആളുകള്‍ക്കും നാട്ടില്‍ പോകാന്‍ അനുമതി നല്‍കിയിട്ടും തങ്ങളെ ക്വാറന്റൈനില്‍ പാര്‍പ്പിച്ചിരിക്കുന്നതിനെതിരെ ഡെല്‍ഹിയില്‍ കുടുങ്ങിയ 7 കുടുംബങ്ങളും രംഗത്ത് വന്നു. ക്വാറന്റൈനില്‍ കഴിയുന്നതിന് ഭീമമായ തുകയാണ് ഈടാക്കുന്നതെന്നും, തങ്ങളെ നാട്ടിലെത്തിക്കാനുള്ള നടപടികള്‍ ആരംഭിക്കണമെന്നുമാണ് അവര്‍ ആവശ്യപ്പെടുന്നത്. എന്നാല്‍ വിമാനത്താവളത്തില്‍ നിന്നും പുറത്തേക്ക് മാറ്റിയതിനാല്‍ തങ്ങള്‍ക്ക് ഒന്നും ചെയ്യാന്‍ സാധിക്കില്ലെന്ന് വിമാനത്താവള അധികൃതര്‍ വ്യക്‌തമാക്കി. സംഭവത്തില്‍ അടിയന്തിര നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് കെസി വേണുഗോപാല്‍ ഇന്നലെ ഡെല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന് കത്തയച്ചിട്ടുണ്ട്.
Read also : വാക്‌സിനേഷൻ; പ്രധാനമന്ത്രിയുടെ യോഗം ഇന്ന്