ന്യൂഡെൽഹി: കോവിഷീൽഡ് വാക്‌സിന്റെ ഇടവേള വർധിപ്പിക്കണമെന്ന കേന്ദ്ര സർക്കാരിന്റെ വിദഗ്‌ധ സമിതി നിർദ്ദേശത്തിന് പിന്നാലെ വാക്‌സിനേഷൻ പ്രക്രിയയുടെ സുതാര്യത ചോദ്യം ചെയ്‌ത് കോൺഗ്രസ് നേതാവ് ജയറാം രമേശ്. മോദി സർക്കാരിൽ നിന്ന് ഏതെങ്കിലും വിധത്തിലുള്ള സുതാര്യത പ്രതീക്ഷിക്കാൻ സാധിക്കുമോയെന്നും ജയറാം രമേശ് ചോദിച്ചു.
ആദ്യം രണ്ടാമത്തെ ഡോസിന് 4 ആഴ്‌ചയും പിന്നീട് 6-8 ആഴ്‌ചയും ആയിരുന്നു. ഇപ്പോൾ 12-16 ആഴ്‌ചകളെന്ന് പറയുന്നു. യോഗ്യരായ എല്ലാവർക്കും വേണ്ടത്ര വാക്‌സിൻ സ്‌റ്റോക്ക് ഇല്ലാത്തതിനാലാണോ അതോ ശാസ്‌ത്രീയ ഉപദേശം അങ്ങനെയാണോ? മോദി സർക്കാരിൽ നിന്ന് എന്തെങ്കിലും സുതാര്യത പ്രതീക്ഷിക്കാമോ? ജയറാം രമേശ് ചോദിച്ചു.
രണ്ടാമത്തെ ഡോസ് കോവിഷീൽഡ് വാക്‌സിൻ 12 മുതൽ 16 ആഴ്‌ചക്കിടയിൽ എടുത്താൽ മതിയെന്ന് കേന്ദ്രത്തിന്റെ വിദഗ്‌ധ സമിതി ശുപാർശ ചെയ്‌തിരുന്നു. രണ്ടാമത്തെ ഡോസ് 6 മുതൽ 8 ആഴ്‌ചക്കിടയിൽ എടുക്കാമെന്നാണ് നേരത്തെ നിർദ്ദേശിച്ചിരുന്നത്. അതേസമയം, കൊവാക്‌സിൻ ഡോസുകളുടെ ഇടവേളയിൽ മാറ്റമില്ല.
കോവിഡ് മുക്‌തരായവർ 6 മാസത്തിന് ശേഷമേ വാക്‌സിൻ എടുക്കേണ്ടതുള്ളു. നിലവിൽ രോഗ മുക്‌തി നേടിയവർ 12 ദിവസത്തിന് ശേഷം വാക്‌സിൻ സ്വീകരിക്കാം എന്നായിരുന്നു മാർഗരേഖ.
പ്ളാസ്‌മ ചികിൽസക്ക് വിധേയരായവർ 12 ആഴ്‌ചക്ക് ശേഷം വാക്‌സിൻ സ്വീകരിച്ചാൽ മതി. ഗർഭിണികൾക്ക് ആവശ്യമെങ്കിൽ വാക്‌സിൻ സ്വീകരിക്കാം. ഇക്കാര്യത്തിൽ ഗർഭിണികൾക്ക് സ്വയം തീരുമാനമെടുക്കാം. പ്രസവത്തിന് ശേഷം മുലയൂട്ടുന്ന അമ്മമാർക്ക് വാക്‌സിൻ സ്വീകരിക്കാമെന്നും സമിതി ശുപാർശ ചെയ്‌തു.
Read also: ‘നിങ്ങള്‍ക്കറിയാം വൃത്തികേടാണ് ചെയ്യുന്നതെന്ന്’; മോദിക്കെതിരെ പ്രകാശ് രാജ്