ന്യൂഡെൽഹി: ആർഎസ്‌എസ് നേതൃത്വത്തിലുള്ള സംഘ്‌പരിവാർ സംഘടനയായ സേവാഭാരതിക്ക് കോടികൾ കൈമാറി ട്വിറ്റർ. സേവാഭാരതിയുടെ സ്‌ഥാപനമായ സേവാ ഇന്റർനാഷണലിനാണ് ട്വിറ്റർ രണ്ടര മില്യൺ ഡോളർ (18,31,97,750 രൂപ) നൽകിയത്. കോവിഡ് പ്രതിരോധത്തിനുള്ള സഹായമായാണ് തുക നൽകിയതെന്ന് ട്വിറ്റർ വിശദീകരിച്ചു. ഇതോടെ സേവാഭാരതിക്ക് കോവിഡിന്റെ പേരിൽ വിവിധ സ്‌ഥാപനങ്ങളിൽ നിന്നായി 128 കോടി രൂപ ലഭിച്ചതായി സേവാ ഇന്റർനാഷണൽ ഫണ്ട് ഡെവലപ്‌മെന്റ് വൈസ് പ്രസിഡണ്ട് സന്ദീപ് ഖാഡേക്കർ അറിയിച്ചു.
സേവാഭാരതിയുടെ ‘ഹെൽപ് ഇന്ത്യ, ഡിഫീറ്റ് കോവിഡ്’ ക്യാംപയിനുകളുടെ ഭാഗമായാണ് ട്വിറ്റർ സംഭാവന നൽകിയത്. ഓക്‌സിജൻ കോൺസൻട്രേറ്ററുകൾ, വെന്റിലേറ്ററുകൾ എന്നിവയടക്കമുള്ള മെഡിക്കൽ ഉപകരണങ്ങൾ വാങ്ങാൻ ഈ തുക വിനിയോഗിക്കുമെന്ന് സേവാ ഇന്റർനാഷണൽ അറിയിച്ചു.
ക്യാംപയിനുകളുടെ ഭാഗമായി ഇന്ത്യയിലെ മൂന്ന് സംഘടനകൾക്ക് മൊത്തം 110 കോടിയിലേറെ രൂപ നൽകുമെന്ന് ട്വിറ്റർ വ്യക്‌തമാക്കിയിരുന്നു. ഇന്ത്യയിൽ പ്രവർത്തിക്കുന്ന അമേരിക്കൻ സന്നദ്ധ സംഘടനയായ ‘കെയറിന്’ 74 കോടി രൂപയും എയർ ഇന്ത്യ എന്ന സംഘടനക്കും സേവാ ഇന്റർനാഷണലിനും 18 കോടി രൂപ വീതവുമാണ് നൽകിയത്. ഈ പണം വിനിയോഗിച്ച് വാങ്ങുന്ന ഉപകരണങ്ങൾ സർക്കാർ ആശുപത്രികൾക്കും കോവിഡ് സെന്ററുകൾക്കും വിതരണം ചെയ്യാനാണ് പദ്ധതിയെന്ന് ട്വിറ്റർ വാർത്താകുറിപ്പിൽ അറിയിച്ചു.
Also Read: 18 വയസ് മുതലുള്ളവര്‍ക്ക് വാക്‌സിന്‍; മാര്‍ഗരേഖ പുറത്തിറക്കി