ന്യൂഡെൽഹി: കോവിഡ് ചികിൽസയിൽ ഉപയോഗിക്കുന്ന മരുന്നുകളിൽ അടങ്ങിയ ‘സ്‌റ്റിറോയിഡുകൾ‘ ശരീരത്തിലെ പ്രതിരോധശേഷി കുറക്കുകയും അത് ‘ബ്ളാക് ഫംഗസ്‘ അഥവാ മ്യൂക്കോര്‍മൈക്കോസിസ് പിടിപെടാനുള്ള സാധ്യത കൂട്ടുകയും ചെയ്യുന്നതായുള്ള റിപ്പോർട്ടുകളെ ശരിവെക്കുന്നതാണ് എയിംസിന്റെ പുതിയ വിശദീകരണം.
കോവിഡ് ചികിൽസയിൽ ‘സ്‌റ്റിറോയിഡുകൾ‘ ഉപയോഗിക്കുന്നതുമൂലം പ്രതിരോധശേഷി കുറയുന്നതിനാൽ ‘ബ്ളാക് ഫംഗസ്’ പിടിപെടാനുള്ള സാധ്യത വളരെ കൂടുതലാണ്. പ്രമേഹമുള്ള കോവിഡ് രോഗികൾ കൂടുതൽ ശ്രദ്ധിക്കണം; ഡെൽഹി ഓൾ ഇന്ത്യ ഇൻസ്‌റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് (എയിംസ്) ന്യൂറോളജി വിഭാഗം മേധാവി പ്രഫ എംവി പത്‌മ ശ്രീവാസ്‌തവ മുന്നറിയിപ്പ് നൽകി.
ഒരാളില്‍ നിന്നും മറ്റൊരാളിലേക്ക് പകരുന്ന ഒരു രോഗമല്ല ഇതെന്ന് ഇന്ന് മുഖ്യമന്ത്രി വിശദീകരിച്ചിരുന്നു. വീടുകള്‍ക്ക് അകത്തും പുറത്തുമായി നമ്മുടെ ചുറ്റുപാടുകളില്‍ പൊതുവേ കാണുന്ന ഒരുതരം പൂപ്പലിൽ (ഫംഗസ്) നിന്നാണ് ഈ രോഗം ഉണ്ടാകുന്നത്. വായു, മണ്ണ്, ഭക്ഷണം എന്നിവയിലൊക്കെ ഈ ഫംഗസ് ഉണ്ടാകാം.
ബ്ളാക് ഫംഗസ് പുതുതായി കണ്ടെത്തിയ ഒരു രോഗമല്ല. ലോകത്ത് നേരെത്തെ റിപ്പോർട് ചെയ്‌തിരുന്ന ആകെ ബ്ളാക് ഫംഗസ് രോഗികളിൽ 40 ശതമാനവും ഇന്ത്യയിൽ നിന്നായിരുന്നു. ഒരു ലക്ഷം ആളുകളില്‍ 14 പേര്‍ക്ക് എന്ന നിരക്കിലായിരുന്നു ഇന്ത്യയില്‍ ഈ രോഗം മുൻകാലങ്ങളിൽ കണ്ടുവന്നിരുന്നത്.
നിയന്ത്രണാതീതമായ പ്രമേഹമുള്ളവരിലാണ് ഈ രോഗബാധ പൊതുവില്‍ അപകടകാരിയായി മാറുന്നത്. അതുപോലെ, അവയവമാറ്റ ശസ്‌ത്രക്രിയക്ക് വിധേയമായവരിലും കാന്‍സര്‍ രോഗികളിലും പലപ്പോഴും ഈ രോഗം കണ്ടുവരാറുണ്ട്. ‘സ്‌റ്റിറോയിഡുകൾ‘ ഉപയോഗിക്കുന്നവരിലും പ്രതിരോധശേഷി കുറയുന്ന വിവിധ മരുന്നുകൾ ചികിൽസക്കോ മറ്റോ ഉപയോഗിക്കുന്ന ആളുകളിലുമാണ് ഇത് കൂടുതൽ കണ്ടുവരുന്നത്. അതുകൊണ്ട് ‘ബ്ളാക് ഫംഗസ്’ പ്രമേഹരോഗികള്‍ക്കിടയില്‍ അപകടകരമായി മാറുന്ന സ്‌ഥിതിവിശേഷം ഇന്ത്യയിലുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു.
ഒന്നിലധികം രോഗങ്ങളുള്ളവർ, അവയവമാറ്റ ശസ്‌ത്രക്രിയക്ക് വിധേയമായവർ, കോശങ്ങൾ അസാധാരണമായി വിഭജിക്കുന്ന രോഗം, വൊറികോണസോൾ തറാപ്പിക്ക് വിധേയമായവർ, ഡയബെറ്റിസ് മെലിറ്റസ് രോഗികൾ (ശരീരത്തില്‍ ഇന്‍സുലിന്‍ ശരിയായി പ്രവര്‍ത്തിക്കാന്‍ പറ്റാത്ത അവ്സഥയുള്ളവർ), ഐസിയുവിൽ ദീർഘനാൾ കഴിഞ്ഞവർ എന്നിവരേയും ‘ബ്ളാക് ഫംഗസ്’ രോഗം ബാധിച്ചേക്കാമെന്ന് ചില റിപ്പോർട്ടുകൾ പറയുന്നുണ്ട്. കേരളത്തിലെ വിവിധയിടങ്ങളിലായി 10ഓളം ‘ബ്ളാക് ഫംഗസ്’ കേസുകളാണ് ഇതുവരെ റിപ്പോർട് ചെയ്‌തത്.
Most Read: ഭക്ഷണം സൈക്കിളും ടിവിയും ട്രോളിയും; മരണ ശേഷവും ആരും മറികടക്കാത്ത ഗിന്നസ് റെക്കോർഡ്