പാറ്റ്ന: ഇന്ത്യയിലെ വിവിധ സംസ്‌ഥാനങ്ങളില്‍ ബ്ളാക്ക് ഫംഗസ് കേസുകള്‍ റിപ്പോര്‍ട് ചെയ്യുന്നതിനിടെ, ഇതിനേക്കാൾ കൂടുതല്‍ അപകടകാരിയായ വൈറ്റ് ഫംഗസ് രോഗം നാല് രോഗികളില്‍ കണ്ടെത്തി. ബിഹാറിലെ പാറ്റ്നയിലാണ് ഒരു ഡോക്‌ടറുള്‍പ്പെടെ നാല് പേര്‍ക്ക് വൈറ്റ് ഫംഗസ് ബാധ സ്‌ഥിരീകരിച്ചത്.
ശ്വാസകോശം, ത്വക്ക്, ആമാശയം, വൃക്ക, തലച്ചോറ്, സ്വകാര്യഭാഗങ്ങള്‍, വായ, നഖം എന്നീ ശരീര ഭാഗങ്ങളില്‍ രോഗം ബാധിക്കുന്നതിനാല്‍ ബ്ളാക്ക് ഫംഗസിനേക്കാള്‍ അപകടകാരിയാണ് വൈറ്റ് ഫംഗസ്. കൊറോണ വൈറസ് ശ്വാസകോശത്തെ ബാധിക്കുന്ന സമാന രീതിയിലാണ് വൈറ്റ് ഫംഗസ് ശ്വാസകോശത്തെ പിടികൂടുന്നത്.
രോഗികളില്‍ നടത്തിയ എച്ച്ആര്‍സിടി പരിശോധനയില്‍ ഇത് കണ്ടെത്തിയതായി ഡോക്‌ടര്‍മാര്‍ പറഞ്ഞു. ശ്വാസകോശ സംബന്ധമായ രോഗങ്ങള്‍ കണ്ടെത്താന്‍ പ്രധാനമായും ഉപയോഗിക്കുന്ന സിടി സ്‌കാനാണ് എച്ച്ആര്‍സിടി.
വൈറ്റ് ഫംഗസ് ബാധ കണ്ടെത്തിയ രോഗികള്‍ കോവിഡ്19ന് സമാനമായ രോഗലക്ഷണങ്ങള്‍ പ്രകടിപ്പിച്ചിരുന്നെങ്കിലും കോവിഡ് പരിശോധനയില്‍ നാല് പേരും നെഗറ്റീവ് ആയിരുന്നതായി പാറ്റ്ന മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ മൈക്രോബയോളജി വിഭാഗം മേധാവിയായ ഡോ. എസ്എന്‍ സിങ് പറഞ്ഞു.
രോഗികളുടെ ശ്വാസകോശങ്ങള്‍ക്ക് അണുബാധ ഉണ്ടായിരുന്നതായും രോഗ നിര്‍ണയത്തിന് ശേഷം ആന്റി ഫംഗല്‍ മരുന്നുകള്‍ നല്‍കിയതോടെ രോഗം ഭേദമായതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. താരതമ്യേന പ്രതിരോധശേഷി കുറഞ്ഞവരില്‍ വൈറ്റ് ഫംഗസ് ബാധ കൂടുതല്‍ അപകടകരമായേക്കും എന്ന് ഡോ. എസ്എന്‍ സിങ് പറഞ്ഞു.
ദീര്‍ഘകാലമായി സ്‌റ്റിറോയ്‌ഡുകള്‍ കഴിക്കുന്ന പ്രമേഹ രോഗികള്‍ക്ക് വൈറ്റ് ഫംഗസ് ബാധയുണ്ടാകാനുള്ള സാധ്യത കൂടുതലാണെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി. കൃത്രിമമായി ഓക്‌സിജന്‍ സഹായം ലഭ്യമാക്കുന്ന കോവിഡ് രോഗികളില്‍ വൈറ്റ് ഫംഗസ് രോഗം ബാധിക്കാമെന്നും ഡോ. സിങ് പറയുന്നു.
അര്‍ബുദ രോഗികളിലും പൂപ്പല്‍ ബാധക്കുള്ള സാധ്യതയേറെയാണ്. ഓക്‌സിജന്‍ സംവിധാനവും വെന്റിലേറ്ററും ശരിയായ രീതിയില്‍ അണുവിമുക്‌തമാക്കുന്നത് വൈറ്റ് ഫംഗസ് രോഗത്തെ അകറ്റി നിര്‍ത്താന്‍ സഹായിക്കുമെന്ന് ഡോ. സിങ് പറഞ്ഞു.
Also Read: ബഹ്‌റൈനിൽ നിന്നുള്ള കോവിഡ് ദുരിതാശ്വാസ സാമഗ്രികൾ ഇന്ത്യയിലേക്ക്








































