കൊച്ചി: സംസ്ഥാന നിയമസഭാ തിരഞ്ഞെടുപ്പിൽ പരസ്പരം പഴിചാരി ബിജെപിയും ആർഎസ്എസും. തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ മൊത്തം പാളിയെന്ന ആർഎസ്എസ് വിമർശനത്തിന് പിന്നാലെ തിരിച്ച് പഴിചാരി ബിജെപിയും രംഗത്തെത്തി. പാര്‍ട്ടി പ്രവര്‍ത്തനങ്ങള്‍ക്കായി ആര്‍എസ്എസില്‍ നിന്ന് നിയോഗിക്കപ്പെടുന്നവര്‍ക്ക് ജനകീയ പ്രശ്നങ്ങളെക്കുറിച്ച് ധാരണയില്ലെന്ന് ബിജെപി നേതൃത്വം ആരോപിച്ചു.
പഞ്ചായത്ത് തലത്തില്‍ പോലും ഇത്തരം നേതാക്കളെ നിയോഗിക്കുന്നത് പാര്‍ട്ടിയുടെ വളര്‍ച്ചയെ ബാധിക്കുന്നതായി ബിജെപി സംസ്ഥാന നേതൃത്വം പറയുന്നു. കൊച്ചിയില്‍ ചേര്‍ന്ന ആര്‍എസ്എസ്- ബിജെപി നേതൃയോഗത്തിലാണ് പരസ്പരം വിമര്‍ശനം ഉന്നയിച്ചത്.
നിയമസഭാ തിരഞ്ഞെടുപ്പ് പ്രവര്‍ത്തനത്തില്‍ ഏകോപനം അടക്കം പാളി. ഇതിൽ സംസ്ഥാന നേതൃത്വത്തിന് കാര്യമായ വീഴ്ച പറ്റിയിട്ടുണ്ട് എന്നാണ് ആർഎസ്എസ് വിലയിരുത്തൽ. സ്ഥാനാർഥി നിർണയത്തിൽ അനാവശ്യ വിവാദമുണ്ടാക്കി, ഇതെല്ലാം തോൽവിയായി പ്രതിഫലിച്ചെന്നും യോഗത്തിൽ വിമർശനങ്ങളുയർന്നു. തിരഞ്ഞെടുപ്പ് വേളയില്‍ കേന്ദ്ര സര്‍ക്കാരിന്റെ നേട്ടങ്ങള്‍ ഉൾപ്പടെ ജനങ്ങളില്‍ എത്തിക്കുന്ന തരത്തില്‍ ശക്തമായ പ്രചാരണം ബിജെപിക്ക് സംഘടിപ്പിക്കാനായില്ലെന്നും യോഗം വിലയിരുത്തി.
ബിജെപിയിലെ ഗ്രൂപ്പിസത്തിനെതിരെയും യോഗത്തിൽ കടുത്ത വിമർശനമാണുയർന്നത്. പാര്‍ട്ടിയിലെ പ്രശ്നങ്ങള്‍ക്ക് അടിസ്ഥാന കാരണമായി പലഘട്ടങ്ങളിലും ഉയര്‍ന്നുവന്നത് നേതാക്കളുടെ വിഭഗീയതയാണെന്നും ആര്‍എസ്എസ് വിമര്‍ശിച്ചു. ഈ സാഹചര്യത്തില്‍ ബിജെപിയുടെ സംഘടനാ സംവിധാനത്തില്‍ കൂടുതല്‍ ഇടപെടലുകള്‍ ആവശ്യമാണെന്നാണ് ആര്‍എസ്എസ് നിലപാട്. ഇതിന്റെ ഭാഗമായി പാര്‍ട്ടിയില്‍ സംഘടനാ ഓഡിറ്റിങ് ഉണ്ടാകും.
നേതാക്കളുടെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്ന സംവിധാനം രൂപീകരിക്കാനാണ് നീക്കം. സാമ്പത്തിക കാര്യങ്ങളിലും പരിശോധനാ സംവിധാനം ഉണ്ടായേക്കും. വിവിധ പരിവാര്‍ സംഘടനകളുടെ ആവശ്യംകൂടി പരിഗണിച്ചാണ് ആര്‍എസ്എസ് ഇതു നടപ്പാക്കാന്‍ ഉദ്ദേശിക്കുന്നത്.
ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രന് എതിരെ ഉയർന്ന കോഴ ആരോപണങ്ങളും കൊടകര കുഴൽപ്പണ കേസും ഉൾപ്പടെയുള്ളവ യോഗത്തിൽ വിമർശനത്തിന് കാരണമായി. കേന്ദ്രമന്ത്രി വി മുരളീധരൻ, ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ, സംഘടനാ സെക്രട്ടറി എം ഗണേഷ് അടക്കമുള്ള മുതിർന്ന നേതാക്കൾ യോഗത്തിൽ പങ്കെടുത്തു.
Most Read: കടയ്ക്കാവൂര്‍ പോക്സോ കേസ്; അമ്മയ്ക്കെതിരായ പരാതി വ്യാജമെന്ന് അന്വേഷണ സംഘം