ആലപ്പുഴ: സ്ത്രീധനത്തിന്റെ പേരിൽ ഗാർഹിക പീഡനവും ആത്മഹത്യയും വിവാഹ മോചനങ്ങളും തുടർക്കഥയാവുമ്പോൾ ആശ്വാസവും പ്രതീക്ഷയും നൽകുന്ന ഒരു വിവാഹമാണ് ആലപ്പുഴയിൽ നടന്നത്. വാക്കുകൾ കൊണ്ടല്ല പ്രവർത്തിയിലൂടെയാണ് സ്ത്രീധനതിനെതിരെ പോരാടേണ്ടതെന്ന് ഈ വിവാഹ മാതൃക തെളിയിക്കുന്നു.
നൂറനാട് പള്ളിക്കൽ ഹരിഹരാലയത്തിൽ കെവി സത്യൻ-ജി സരസ്വതി ദമ്പതിമാരുടെ മകൻ സതീഷ് സത്യനും നൂറനാട് പണയിൽ ഹരിമംഗലത്ത് പടീറ്റതിൽ ആർ രാജേന്ദ്രൻ-പി ഷീല ദമ്പതിമാരുടെ മകൾ ശ്രുതി രാജും തമ്മിലുള്ള വിവാഹമാണ് മാതൃകയായത്.
മാതാപിതാക്കൾ ശ്രുതിക്കു വിവാഹ സമ്മാനമായി നൽകിയ സ്വർണാഭരണങ്ങൾ സതീഷ് വിവാഹ പന്തലിൽ വച്ചു തന്നെ തിരികെ നൽകി. എസ്എൻഡിപി ശാഖായോഗം ഭാരവാഹികളുടെ സാന്നിധ്യത്തിലാണ് സ്വർണാഭരണങ്ങൾ വധുവിന്റെ മാതാപിതാക്കൾക്കു കൈമാറിയത്.
താലി ചാർത്തിയതിനു ശേഷം ശ്രുതിയുടെ കൈപിടിച്ച് കല്യാണമണ്ഡപം വലംവെക്കവെ, സതീഷ് ശ്രുതിയോട് പറഞ്ഞത് നമുക്ക് താലിമാല മാത്രം മതി എന്നായിരുന്നു. ശ്രുതിക്ക് നിർബന്ധമുണ്ടെങ്കിൽ ഓരോ കയ്യിലും ഓരോ വള കൂടിയാവാം.
ഇതിൽ ശ്രുതിക്കും അഭിപ്രായ വ്യത്യാസമുണ്ടായില്ല. മാതാപിതാക്കൾ നൽകിയ 50 പവൻ ആഭരണത്തിൽ ഇവയൊഴികെ ബാക്കി ആഭരണങ്ങൾ അവർക്കു തന്നെ ഊരി നൽകി. ഇത് വധുവിന്റെ അച്ഛനമ്മമാരെ ഏൽപ്പിച്ച്, സതീഷ് പറഞ്ഞത് ഇങ്ങനെ; “എനിക്ക് പൊന്നും പണവും വേണ്ട, ഇവളാണ് ധനം.” കയ്യടികളോടെയാണ് വരന്റെ തീരുമാനത്തെ കല്യാണത്തിന് ഒത്തുകൂടിയവർ സ്വീകരിച്ചത്.
വ്യാഴാഴ്ച പണയിൽ ദേവീക്ഷേത്രത്തിലായിരുന്നു ഇരുവരുടെയും വിവാഹം. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുനടന്ന വിവാഹത്തിൽ വരന്റെയും വധുവിന്റെയും ഏറ്റവുമടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്.
Most Read: ഗണേഷ് കുമാർ എംഎൽഎയുടെ ഓഫിസിൽ ആക്രമണം; ഒരാൾക്ക് വെട്ടേറ്റു