ന്യൂഡെൽഹി: ബ്രാഹ്‌മണർക്ക് എതിരെ അപകീർത്തികരമായ പരാമർശം നടത്തിയ ഛത്തീസ്‌ഗഡ് മുഖ്യമന്ത്രി ഭൂപേഷ് ബാഗേലിന്റെ പിതാവ് നന്ദ് കുമാര്‍ ബാഗേൽ അറസ്‌റ്റിൽ. ഛത്തീസ്‌ഗഡ് പോലീസാണ് അദ്ദേഹത്തെ അറസ്‌റ്റ് ചെയ്‌തത്. ബ്രാഹ്‌മണർ വിദേശികളാണെന്നത് അടക്കമുള്ള പരാമർശത്തിലാണ് നടപടി.
റായ്‌പൂർ കോടതിയിൽ ഹാജരാക്കിയ നന്ദ് കുമാര്‍ ബാഗേലിനെ 15 ദിവസത്തെ ജുഡീഷ്യൽ കസ്‌റ്റഡിയിൽ വിട്ടു. ജാമ്യാപേക്ഷ നൽകിയിരുന്നില്ലെന്നും സെപ്റ്റംബർ 21ന് വീണ്ടും കോടതിയിൽ ഹാജരാക്കുമെന്നും അദ്ദേഹത്തിന്റെ അഭിഭാഷകൻ അറിയിച്ചു.
“ബ്രാഹ്‌മണരെ നിങ്ങളുടെ ഗ്രാമങ്ങളില്‍ പ്രവേശിപ്പിക്കരുതെന്ന് ഇന്ത്യയിലെ എല്ലാ ഗ്രാമീണരോടും അഭ്യർഥിക്കുന്നു. മറ്റെല്ലാ സമുദായക്കാരോടും സംസാരിച്ച്, അങ്ങനെ അവരെ ബഹിഷ്‌കരിച്ച് തിരികെ വോര്‍ഗ നദീതീരത്തേക്ക് അയക്കണം,”- എന്നിങ്ങനെ ആയിരുന്നു നന്ദ് കുമാര്‍ പറഞ്ഞത്.
തുടർന്ന് സര്‍വ ബ്രാഹ്‌മിൺ സമാജ് പോലീസിൽ പരാതി നൽകുകയും ഡിഡി നഗര്‍ പോലീസ് എഫ്ഐആര്‍ ഇടുകയുമായിരുന്നു. തന്റെ പിതാവിനെതിരെ എഫ്ഐആര്‍ ഇട്ട് അന്വേഷണം നടത്താന്‍ തീരുമാനിച്ച പോലീസ് നടപടിയെ അനുകൂലിച്ച് കോൺഗ്രസ് നേതാവും മുഖ്യമന്ത്രിയുമായ ഭൂപേഷ് ബാഗേല്‍ രംഗത്ത് വന്നിരുന്നു. ആരും നിയമത്തിന് അതീതരല്ലെന്നും അത് 86 വയസുള്ള തന്റെ അച്ഛനായാലും അങ്ങനെ തന്നെയാണ് എന്നുമായിരുന്നു മുഖ്യമന്ത്രി പ്രതികരിച്ചത്.
“ഞാന്‍ എന്റെ പിതാവിനെ ബഹുമാനിക്കുന്നു, എന്നാല്‍ ഒരു മുഖ്യമന്ത്രിയെന്ന നിലയില്‍, പൊതു ക്രമസമാധാനം തകര്‍ക്കാന്‍ പാകത്തിലുള്ള അദ്ദേഹത്തിന്റെ പ്രസ്‌താവനയെ കണ്ടില്ലെന്ന് നടിക്കാനാകില്ല. മുഖ്യമന്ത്രിയുടെ പിതാവാണെങ്കില്‍ പോലും, ഞങ്ങളുടെ സർക്കാരിൽ നിയമത്തിന് അതീതരല്ല,”-എന്നായിരുന്നു ഭൂപേഷ് ബാഗേല്‍ പറഞ്ഞത്.
Most Read: നികുതി വെട്ടിപ്പ്; സ്വര്‍ണക്കടകളിൽ പരിശോധന വ്യാപകമാക്കുമെന്ന് മുഖ്യമന്ത്രി