ന്യൂ ഡെൽഹി: കാർഷിക നിയമം രാജ്യസഭയിൽ വോട്ടിനിടാതിരുന്നത് എംപിമാർ ഇരിപ്പിടത്തിൽ ഇല്ലാതിരുന്നതു കൊണ്ടാണെന്ന കേന്ദ്ര വാദം ഖണ്ഡിച്ച് ദേശീയ മാദ്ധ്യമം പുറത്തുവിട്ട വീഡിയോക്ക് മറുപടിയുമായി സഭാ ഉപാദ്ധ്യക്ഷൻ ഹരിവൻഷ് സിംഗ്. “ഭരണഘടനാപരമായ സ്ഥാനത്താണ് ഞാൻ ഇരിക്കുന്നത്. അതിനാൽ ഔദ്യോഗികമായി ഒരു മറുപടി പുറപ്പെടുവിക്കാൻ കഴിയില്ല. ഞാൻ ഈ വസ്‌തുതകൾ നിങ്ങളുടെ ശ്രദ്ധയിൽപ്പെടുത്തുകയും വിധിന്യായത്തിനായി നിങ്ങളുടെ മനസാക്ഷിക്ക് വിട്ടു നൽകുകയും ചെയ്യുന്നു,”- ഹരിവൻഷ് സിംഗ് പ്രസ്‌താവനക്കുറിപ്പിൽ പറഞ്ഞു.
“തന്റെ പ്രമേയവും ഭേദഗതിയും നീക്കാൻ (രാഗേഷിനെ) വിളിച്ചതിന് ശേഷം ഞാൻ അദ്ദേഹത്തിന്റെ ഇരിപ്പിടത്തിലേക്ക് നോക്കുന്നത് വീഡിയോയിൽ കാണാം, പക്ഷേ അദ്ദേഹം അവിടെ ഉണ്ടായിരുന്നില്ല ”- തന്റെ രാജ്യസഭാ നടപടികളുമായി ബന്ധപ്പെട്ട വീഡിയോകളെ ദൃശ്യങ്ങളെ പരാമർശിച്ച് ഹരിവൻഷ് സിംഗ് പറഞ്ഞു.
“അതേ വീഡിയോയിൽ ഉച്ചക്ക് 1.09 ഓടെ ഒരു അംഗ റൂൾ ബുക്ക് വലിച്ചുകീറി എന്റെ നേരെ എറിയുന്നതും കാണാം. കൂടാതെ, എന്റെ ചേമ്പറിനെ വളഞ്ഞ് ചില പ്രതിപക്ഷ എംപിമാരും ഉണ്ടായിരുന്നു, അവർ എന്നിൽ നിന്ന് പേപ്പറുകൾ തട്ടിയെടുക്കാൻ ശ്രമിക്കുന്നതും ഇതേ വീഡിയോ ദൃശ്യങ്ങളിൽ വ്യക്തമാണ്,” സിംഗ് കൂട്ടിച്ചേർത്തു.
ഇന്നലെ ദേശീയ മാദ്ധ്യമമായ എൻഡിടിവിയാണ് കാർഷിക ബിൽ രാജ്യസഭയിൽ എത്തിയപ്പോൾ ഉള്ള സഭാ നടപടികളുടെ വീഡിയോ ദൃശ്യങ്ങൾ പുറത്തുവിട്ടത്. കാർഷിക ബിൽ വോട്ടിനിടാൻ ആവശ്യപ്പെട്ടപ്പോൾ പ്രതിപക്ഷം സീറ്റിൽ തന്നെ ഉണ്ടായിരുന്നുവെന്ന് വ്യക്തമാക്കുന്നതായിരുന്നു വീഡിയോ. കാർഷിക ബിൽ സെലക്ട് കമ്മിറ്റിക്ക് അയക്കണമെന്ന് ആവശ്യപ്പെട്ട് പ്രമേയം കൊണ്ടുവന്ന മൂന്ന് എംപിമാരിൽ രണ്ട് പേർ ഇരിപ്പിടത്തിൽ തന്നെ ഉണ്ടായിരുന്നുവെന്ന് എൻഡിടിവി റിപ്പോർട്ട് ചെയ്‌തിരുന്നു.
Related News: കേന്ദ്ര വാദം പൊളിയുന്നു; രാജ്യസഭാ എംപിമാർ ഇരിപ്പിടത്തിൽ തന്നെ ഉണ്ടായിരുന്നു
ഉച്ചക്ക് 1.10ന് ഉള്ള വീഡിയോ ദൃശ്യങ്ങളിൽ, ബിൽ സെലക്ട് കമ്മിറ്റിക്കു വിടുന്ന കാര്യത്തിൽ പ്രമേയം കൊണ്ടുവന്ന ഡിഎംകെ എംപി തിരിച്ചി ശിവ ഈസമയം തന്റെ ഇരിപ്പിടത്തിൽ തന്നെ ഉണ്ടായിരുന്നു. അതിനു ശേഷം കേരളത്തിൽ നിന്നുള്ള സിപിഎം എംപി കെകെ രാഗേഷിന്റെ പ്രമേയമാണ് ഉപാദ്ധ്യക്ഷന്റെ മുമ്പിലെത്തിയത്. 1.11നായിരുന്നു കെകെ രാഗേഷ് പ്രമേയം കൊണ്ടുവന്നത്. ആ സമയം അദ്ദേഹം തന്റെ 92-ാം ഇരിപ്പിടത്തിൽ തന്നെ ഉള്ളതായി വീഡിയോ ദൃശ്യങ്ങൾ വ്യക്തമാക്കുന്നു. എന്നാൽ, ഈ പ്രമേയവും എംപി ഇരിപ്പിടത്തിൽ ഇല്ലെന്ന് പറഞ്ഞ് ശബ്‌ദവോട്ടോടെ തള്ളുകയായിരുന്നു എന്നായിരുന്നു എൻഡിടിവിയുടെ റിപ്പോർട്ട്.
Also read: വായു നിലവാരം പൂർവ്വസ്ഥിതിയിൽ; ഡെൽഹിയിൽ ആശ്വാസം