കോഴിക്കോട്: കനത്ത മഴയുടെ പശ്‌ചാത്തലത്തിൽ കാലിക്കറ്റ് സർവകലാശാല ഇന്ന് നടത്താൻ തീരുമാനിച്ചിരുന്ന എല്ലാ പരീക്ഷകളും മാറ്റി വച്ചു. പരീക്ഷാ കൺട്രോളർ സിസി ബാബുവാണ് ഇക്കാര്യം വ്യക്‌തമാക്കിയത്. പുതുക്കിയ തീയതികൾ പിന്നീട് അറിയിക്കുമെന്നും അധികൃതർ വ്യക്‌തമാക്കി.
കനത്ത മഴയെ തുടർന്ന് തൃശൂരിൽ വിദ്യാഭ്യാസ സ്‌ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. ഈ സാഹചര്യം കൂടി കണക്കിലെടുത്താണ് പരീക്ഷകൾ മാറ്റി വെക്കാൻ കാലിക്കറ്റ് സർവകലാശാല അധികൃതർ തീരുമാനിച്ചത്. സംസ്‌ഥാനത്ത് കനത്ത മഴയെ തുടർന്ന് 7 ജില്ലകളിൽ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പടെയുള്ള വിദ്യാഭ്യാസ സ്‌ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചിരുന്നു. കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ എന്നീ ജില്ലകളിലാണ് അവധി പ്രഖ്യാപിച്ചത്.
കേരള, എംജി, കെടിയു, കുഫോസ്, ആരോഗ്യ സർവകലാശാല എന്നിവ ഇന്ന് നടത്താനിരുന്ന എല്ലാ പരീക്ഷകളും നേരത്തെ തന്നെ മാറ്റിയിരുന്നു. മറ്റ് ദിവസങ്ങളിലെ പരീക്ഷയ്‌ക്ക് മാറ്റമില്ല. പുതുക്കിയ തീയതി പിന്നീട് അറിയിക്കുമെന്ന് അധികൃതർ വ്യക്‌തമാക്കിയിട്ടുണ്ട്.
Read also: പശുക്കൾക്ക് ആംബുലൻസ് ഏർപ്പെടുത്താൻ ഒരുങ്ങി യുപി സർക്കാർ





































