കാസർഗോഡ്: കേരളത്തിന്റെ ആദ്യ മുഖ്യമന്ത്രിയായ ഇഎംഎസ് മൽസരിച്ചു ജയിച്ച നിയമസഭാ മണ്ഡലം പുനഃസ്‌ഥാപിക്കണം എന്ന ആവശ്യം സമൂഹത്തിന്റെ വിവിധകോണുകളിൽ നിന്ന് ശക്‌തമാകുന്നു. നീലേശ്വരം നിവാസികളുടെ സാമൂഹിക മാദ്ധ്യമ പേജുകളിൽ ഈ വിഷയം സജീവ ചർച്ചയാണിപ്പോൾ.
നീലേശ്വരം നിയമസഭാ മണ്ഡലം പുനഃസ്‌ഥാപിക്കുക എന്നത് ഇടത് മന്ത്രിസഭ അധികാരത്തിൽ തുടരുമ്പോൾ സാധ്യമാക്കാവുന്ന ‘നീതികളിൽ‘ ഒന്നാണെന്നാണ് പലരും സാമൂഹിക മാദ്ധ്യമങ്ങളിലൂടെ പറഞ്ഞുവെക്കുന്നത്.
1957ൽ ലോകത്തിലാദ്യമായി ഒരു കമ്യൂണിസ്‌റ്റ് മന്ത്രിസഭ ബാലറ്റുപേപ്പറിലൂടെ അധികാരത്തിലേറിയപ്പോൾ അതിന്റെ അമരക്കാരനായിരുന്ന ഇഎംഎസ് മൽസരിച്ചു ജയിച്ച മണ്ഡലം ഇന്നില്ല എന്ന് പറയുന്നത് തന്നെ ‘ചരിത്ര ബോധം’ നമ്മളിൽ നിന്ന് എത്രമാത്രം അകന്നുനിൽക്കുന്നു എന്നതിന് തെളിവാണ്. ലോക കമ്യൂണിസ്‌റ്റ് ചരിത്രത്തിലും കേരളത്തിന്റെ രാഷ്‌ട്രീയ-സാമൂഹിക-സാംസ്‌കാരിക ചരിത്രത്തിലും അനിഷേധ്യ സ്‌ഥാനമുള്ള ഒരു ‘ദ്വയാംഗ’ നിയമസഭാ മണ്ഡലമായിരുന്നു നീലേശ്വരം; പ്രൊഫ കെപി ജയരാജൻ വ്യക്‌തമാക്കി.
1957 ഫെബ്രുവരി 28ന് നടന്ന തിരഞ്ഞെടുപ്പിലാണ് ഇഎംഎസ് ഇവിടെ നിന്ന് മൽസരിച്ചു ജയിച്ചത്. അതുവരെ രാഷ്‌ട്രപതി ഭരണത്തിന് കീഴിലായിരുന്ന സംസ്‌ഥാനം. ഔദ്യോഗികമായി കേരളം രൂപം കൊണ്ടതിന് ശേഷം നടന്ന ആദ്യ നിയമസഭാ തിരഞ്ഞെടുപ്പായിരുന്നു 57 ഫെബ്രുവരിയിലേത്.
അന്ന് ‘ദ്വയാംഗ’ നിയമസഭാ മണ്ഡലമായിരുന്നു നീലേശ്വരം. അതായത് ഒരേ മണ്ഡലത്തിൽ നിന്ന് രണ്ടുപേർക്ക് മൽസരിക്കാവുന്ന സവിശേഷ സ്‌ഥിതിയുള്ള മണ്ഡലമായിരുന്നു നീലേശ്വരം. അന്ന് ഇവിടെനിന്ന് ഇടതുപക്ഷത്തിനായി രണ്ടുപേരാണ് മൽസരിച്ചു ജയിച്ചത്. ഒന്ന്, പട്ടികജാതി സംവരണ സ്‌ഥാനാർഥിയായി സിപിഐ പ്രതിനിധിയായ കല്ലളൻ വൈദ്യരും കമ്യൂണിസ്‌റ്റ് പാർട്ടിയുടെ സ്‌ഥാനാർഥിയായ രണ്ടാമൻ ഇഎംഎസുമായിരുന്നു.
1956ൽ കേരളം രൂപീകൃതമായതിനുശേഷം 1957ൽ നടന്ന ആദ്യതിരഞ്ഞെടുപ്പിൽ 127 നിയമസഭാ മണ്ഡലങ്ങളായിരുന്നു ഉണ്ടായിരുന്നത്. അതിലൊന്നായിരുന്നു നീലേശ്വരം. ഇവിടെ നിന്നാണ് ഇഎംഎസ് നമ്പൂതിരിപ്പാട് ആദ്യമായി മൽസരിച്ചു ജയിച്ചത്.
1973ലാണ് നീലേശ്വരം നിയമസഭാ മണ്ഡലത്തിലെ അവസാന തിരഞ്ഞെടുപ്പ്. നീലേശ്വരം എംഎൽഎ ആയിരുന്ന വിവി കുഞ്ഞമ്പുവിന്റെ നിര്യാണത്തെ തുടർന്ന് നടന്ന തിരഞ്ഞെടുപ്പിന് ശേഷം, 1977ൽ മണ്ഡലം പുനഃസംഘടിപ്പിച്ചപ്പോൾ നീലേശ്വരം മണ്ഡലം ഇല്ലാതായി. ‘നീലേശ്വരം’ പ്രദേശം ഹോസ്‌ദുർഗ് നിയോജക മണ്ഡലത്തിൽ ഉൾപ്പെട്ടു. 2006ലെ പുനഃസംഘടിപ്പിക്കലിൽ ‘നീലേശ്വരം’ വീണ്ടും മാറി, തൃക്കരിപ്പൂർ നിയോജക മണ്ഡലത്തിലേക്ക് എത്തി!
കാസർഗോഡ് ജില്ലയിലെ മൂന്ന് മുനിസിപ്പൽ നഗരങ്ങളിലൊന്നും ജില്ലയുടെ സാംസ്‌കാരിക തലസ്‌ഥാനവുമാണ് നീലേശ്വരം. ആ നിലയ്‌ക്കുള്ള നീലേശ്വരത്തിന്റെ പ്രാധാന്യം കൂടി കണക്കിലെടുത്ത് തൃക്കരിപ്പൂർ നിയോജക മണ്ഡലത്തിന്റെ പേര് നീലേശ്വരം എന്നാക്കി മാറ്റി, ചരിത്രത്തിൽ നീലേശ്വരത്തിനുള്ള അനിഷേധ്യ സ്‌ഥാനം അരക്കിട്ട് ഉറപ്പിക്കണം എന്നാണ് പ്രതിഷേധക്കാരുടെ ആവശ്യം.
1977ലെ മണ്ഡലം പുനർക്രമീകരണത്തോടെ ഇല്ലാതായ നിയമസഭാമണ്ഡലം ഇപ്പോഴും നീലേശ്വരംകാർക്ക് വേദനയാണ്. അതിന്റെ പ്രതിഫലനമാണ് സാമൂഹിക മാദ്ധ്യമങ്ങളിലെ പ്രതിഷേധം. ഉത്തര മലബാറിന്റെ സാംസ്‌കാരിക തലസ്‌ഥാനം എന്നറിയപ്പെടുന്ന നീലേശ്വരം അതിന്റെ യാഥാർഥ ചരിത്രം വളച്ചുകെട്ടുകൾ ഇല്ലാതെ തിരിച്ചുപിടിക്കാനുള്ള ശ്രമത്തിലാണ്.
ശ്രദ്ധേയം: ബിജെപിക്കും ആര്‍എസ്എസിനും പ്രവേശനമില്ല; വിവാഹ ക്ഷണക്കത്ത്