കണ്ണൂർ: പഴശ്ശി അണക്കെട്ടിന്റെ ഷട്ടറുകൾ തുറന്നു. അണക്കെട്ടിന്റെ ആറ് ഷട്ടറുകളാണ് ഇന്നലെ ഉച്ചയോടെ തുറന്നത്. ഇതേ തുടർന്ന് പുഴകളുടെ തീരങ്ങളിൽ താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് ജലവിഭവ വകുപ്പ് അധികൃതർ അറിയിച്ചു. പഴശ്ശി അണക്കെട്ടിലെ ജലസംഭരണിയുമായി ബന്ധപ്പെട്ട ഇരിട്ടി പുഴയിൽ കല്ലുമുട്ടിയിൽ മൈനർ ഇറിഗേഷൻ വകുപ്പിന്റെ നിർമാണം നടക്കുന്നതിനാലാണ് അണകെട്ട് തുറന്നത്.
സാധാരണയായി നവംബർ അവസാനമാണ് ഡാം ഷട്ടർ അടക്കാറുള്ളത്. എന്നാൽ, ഇത്തവണ ഡിസംബർ ഒന്നിന് ഷട്ടർ അടച്ചുവെങ്കിലും നീരൊഴുക്ക് ശക്‌തമായതിനാൽ രണ്ട് ദിവസം കൊണ്ടുതന്നെ അണക്കെട്ടിൽ വെള്ളം നിറഞ്ഞു. 22.7 മീറ്റർ വരെ ജലനിരപ്പ് എത്തിയതോടെയാണ് ഇരിട്ടി കല്ലുമുട്ടിയിൽ നിർമാണത്തിന് തടസമായത്. ഭിത്തി കെട്ടാൻ മണ്ണെടുത്തപ്പോൾ ഒരു വീട് അപകടാവസ്‌ഥയിൽ ആയതിനാൽ നിർമാണം പൂർത്തിയാക്കാൻ ജലനിരപ്പ് കുറക്കാതെ വഴിയില്ലെന്ന ഘട്ടത്തിലാണ് അണക്കെട്ട് തുറന്നത്.
പ്രവൃത്തി പൂർത്തിയാക്കി ഒരാഴ്‌ചക്കകം ഷട്ടർ അടച്ചു വെള്ളം സംഭരിക്കുമെന്ന് അസി. എൻജിനിയർ അറിയിച്ചു. 19 മീറ്ററി ജലനിരപ്പ് നിലനിർത്തും. ജലസംഭരണിയിലേക്ക് ചേരുന്ന പുഴകളിൽ നീരൊഴുക്ക് കുറഞ്ഞാൽ മുഴുവൻ ഷട്ടറും അടച്ചു വെള്ളം സംഭരിക്കും. ജില്ലയിലെ പ്രധാന കുടിവെള്ള പദ്ധതികൾക്ക് വെള്ളം എടുക്കുന്നത് പഴശ്ശി അണക്കെട്ടിൽ നിന്നാണ്.
Most Read: സംയുക്‌ത കിസാൻ മോർച്ചയുടെ നിർണായക യോഗം ഇന്ന്