കാസർഗോഡ്: കോവിഡ് യാത്രാ നിയന്ത്രണത്തിൽ അയവില്ലാതെ കർണാടക. 150 ദിവസമായി തുടരുന്ന നിയന്ത്രണങ്ങൾക്ക് എതിരെ ഇരു സംസ്‌ഥാനങ്ങളിൽ നിന്നും ഉയരുന്ന പ്രതിഷേധങ്ങൾ കർണാടക അവഗണിക്കുകയാണ്. മാക്കൂട്ടം ചെക്ക്‌പോസ്‌റ്റിൽ കുടക് ജില്ലാ ഭരണകൂടം ഏർപ്പെടുത്തിയ യാത്രാ നിയന്ത്രണം ജനുവരി അഞ്ചുവരെ നീട്ടിയതായാണ് പുതിയ ഉത്തരവ്. ഇതോടെ ക്രിസ്‌മസ്- പുതുവർഷം മുന്നിൽക്കണ്ട് യാത്രാ നിയന്ത്രണങ്ങളിൽ ഇളവ് ലഭിക്കുമെന്ന് കരുതിയ അതിർത്തി ഗ്രാമങ്ങളിൽ താമസിക്കുന്നവരുടെ പ്രതീക്ഷകൾ വെറുതെയായി.
നിയന്ത്രണ വ്യവസ്‌ഥകൾ അതേപടി പുതുക്കിയതിനാൽ കേരള-കുടക് സ്വകാര്യ ബസ് ഗതാഗതം നിരോധനം ഉൾപ്പടെ തുടരും. ജോലി, വിദ്യാഭ്യാസം, കൃഷി ആവശ്യങ്ങൾക്കായി കർണാടകയിൽ പോയിവരുന്ന ലക്ഷകണക്കിന് മലയാളികളെയാണ് നിയന്ത്രണങ്ങൾ ദുരിതത്തിലാക്കുന്നത്. ക്രിസ്‌മസ്- പുതുവർഷ കാലഘട്ടത്തിൽ നാട്ടിലേക്ക് വരുന്നവർക്കും പോകുന്നവർക്കും പൊതുഗതാഗത സംവിധാനങ്ങൾ പരിമിതമായതിനാൽ സ്വകാര്യ-ടാക്‌സി വാഹനങ്ങളെ ആശ്രയിക്കേണ്ടി വരും. ഇത് വൻ സാമ്പത്തിക ബാധ്യതയും വരുത്തിവെക്കും.
ഇതോടെ ഒട്ടേറെ കുടുംബങ്ങൾക്ക് നാട്ടിലേക്കുള്ള യാത്ര ഉപേക്ഷിക്കേണ്ടി വരും. ഇരു സംസ്‌ഥാനങ്ങളിലെയും ആർടിസി ബസുകൾക്ക് 36 ദിവസം മുൻപ് ഇളവ് നൽകിയെങ്കിലും സ്വകാര്യ ബസ് ഗതാഗതം അനുവദിച്ചിട്ടില്ല. ആർടിസി ബസുകൾക്ക് അനുമതി നൽകിയെങ്കിലും കുടക് ജില്ലയിൽ നിർത്തി ആളുകളെ ഇറക്കുകയോ കയറ്റാനോ പാടില്ലെന്ന കർശന നിർദ്ദേശവും ജില്ലാ ഭരണകൂടം മുന്നോട്ട് വെച്ചിട്ടുണ്ട്.
Most Read: വനം വികസന കോർപറേഷൻ ചെയർപേഴ്‌സണായി ലതിക സുഭാഷ്