കൗറു: ലോകത്തെ ഏറ്റവും വലിയ ബഹിരാകാശ ടെലിസ്‌കോപായ ജയിംസ് വെബ് ടെലിസ്‌കോപ് വിജയകരമായി വിക്ഷേപിച്ചു. പ്രപഞ്ചത്തിന്റെ ശൈശവദശയും നക്ഷത്രങ്ങളുടെയും ഗ്രഹങ്ങളുടെയും ആദ്യകാലഘട്ടവും സംബന്ധിച്ചുള്ള പഠനമാണ് ജെയിംസ് വെബിന്റെ പ്രധാന ലക്ഷ്യം. പത്ത് വർഷമാണ് ഇതിന്റെ കാലാവധി.
ഫ്രഞ്ച് ഗയാനയിൽ നിന്ന് ഇന്നലെ ഇന്ത്യൻ സമയം വൈകീട്ട് 5.50ഓടെയാണ് ഏരിയൻ-5 റോക്കറ്റ് കുതിച്ചുയർന്നത്. ചരിത്രദൗത്യത്തിൽ വഹിച്ചത് ലോകത്ത് ഇന്നേവരെ നിർമിച്ചതിൽ ഏറ്റവും വലിപ്പമേറിയ ജയിംസ് വെബ് ടെലിസ്‌കോപ്പ്. 31 വർഷത്തോളം ലോകത്തിന് പ്രപഞ്ച രഹസ്യങ്ങൾ സമ്മാനിച്ച് വിടപറഞ്ഞ ഹബിൾസ്‌പേസ് ടെലിസ്‌കോപിന്റെ പിൻഗാമിയായി അങ്ങനെ ജെയിംസ് വെബ് ബഹിരാകാശത്തേക്ക് ഉയർന്നുപൊങ്ങി.
അതേസമയം, ഹബിളിനെക്കാൾ നൂറിരട്ടി നിരീക്ഷണ ശേഷിയുണ്ട് ജയിംസ് വെബിന്. പ്രപഞ്ചത്തിന്റെ തുടക്കകാലം വെളിപ്പെടുത്തുക എന്നതാണ് പ്രധാന ദൗത്യം. പതിമൂന്നര ബില്യൺ വർഷം പിന്നിലേക്കാണ് നോക്കേണ്ടത്. അടുത്ത ഒരു പതിറ്റാണ്ട് കാലം സൗരയൂഥത്തിലെ ഒരോ ചെറുചലനവും വിടാതെ ഒപ്പിയെടുക്കുക എന്നതാണ് ജെയിംസ് വെബിന് മുൻപിലുള്ള വെല്ലുവിളി.
നാസയും, യൂറോപ്യൻ സ്‌പേസ് ഏജൻസിയും, കനേഡിയൻ സ്‌പേസ് ഏജൻസിയും സംയുക്‌തമായി തയ്യാറാക്കിയ ടെലിസ്‌കോപിന് പത്ത് ബില്യൺ അമേരിക്കൻ ഡോളറാണ് ആകെ ചിലവായത്. ഒരു ടെന്നീസ് കോർട്ടിന്റെ വലിപ്പമുണ്ട് ഈ ഭീമൻ ടെലിസ്‌കോപിന്. ഭൂമിയിൽ നിന്ന് ഏകദേശം 1.5 ദശലക്ഷം കിലോമീറ്റർ ദൂരത്തിൽ വരെ സഞ്ചരിച്ച് വിവരങ്ങൾ നൽകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.
Read Also: കിഴക്കമ്പലം ആക്രമണം; നിലവിൽ പ്രദേശത്ത് സ്‌ഥിതി ശാന്തം