വയനാട്: ജില്ലയിൽ ജലം സംഭരിക്കാൻ മതിയായ സംവിധാനം ഇല്ലെന്നും, ഇതിന് പരിഹാരമായി വയനാട്ടിൽ കൂടുതൽ അണക്കെട്ടുകൾ സ്ഥാപിക്കുമെന്നും ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ. ഇതിനായുള്ള ചർച്ചകൾ പുരോഗമിക്കുകയാണെന്നും മന്ത്രി വ്യക്തമാക്കി. ഇന്നലെ കളക്റ്ററേറ്റിൽ ചേർന്ന അവലോകന യോഗത്തിന് ശേഷം മാദ്ധ്യമങ്ങളോട് സംസാരിക്കുക ആയിരുന്നു മന്ത്രി.
ജലം സംഭരിക്കാൻ മതിയായ സംവിധാനം ഇല്ലാത്തതാണ് പുതിയ അണക്കെട്ടുകളുടെ നിർമാണത്തിന് കാരണമായി വരുന്നത്. സംഭരിക്കാൻ അണക്കെട്ട് ഇല്ലാത്തതുകൊണ്ട് കേരളത്തിന് അവകാശപ്പെട്ട 11 ടിഎംസിയിലധികം ജലം പാഴാവുകയാണ്. ഈ പ്രതിസന്ധി പരിഹരിക്കാൻ ജില്ലയിൽ പുതിയ അണക്കെട്ടുകൾ അനിവാര്യമാണെന്നും മന്ത്രി പറഞ്ഞു.
വയനാട്ടിലെ തൊണ്ടാർ, കടമാൻതോട് അടക്കമുള്ള പദ്ധതികൾ എത്രയും വേഗം പൂർത്തീകരിക്കാനാണ് ഉദ്ദേശിക്കുന്നതെന്നും, ഇതുമായി ബന്ധപ്പെട്ട് ജനപ്രതിനിധികളുമായും രാഷ്ട്രീയ പാർട്ടികളുമായും ചർച്ചകൾ നടത്താനാണ് ജലവിഭവ വകുപ്പിന്റെ തീരുമാനമെന്നും മന്ത്രി അറിയിച്ചു. അതേസമയം, ഡാമുകൾ കേന്ദ്രീകരിച്ച് ഇറിഗേഷൻ ടൂറിസം പദ്ധതി പ്രോൽസാഹിപ്പിക്കാൻ സർക്കാർ തീരുമാനിച്ചതായി കാരാപ്പുഴ ഡാം സന്ദർശിച്ചുകൊണ്ട് മന്ത്രി പറഞ്ഞു.
Most Read: കേരള-ലക്ഷദ്വീപ് സന്ദർശനം; ഉപരാഷ്ട്രപതി ഇന്ന് കൊച്ചിയിൽ