തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്ര മോദിയ്‌ക്കെതിരെ മുദ്രാവാക്യങ്ങൾ എഴുതി ദുരൂഹസാഹചര്യത്തിൽ കണ്ട കാർ പോലീസ് പിടിച്ചെടുത്തു. തിരുവനന്തപുരത്തെ പട്ടത്താണ് സംഭവം. ഉത്തർപ്രദേശ് രജിസ്‌ട്രേഷനിലുള്ള കാറാണ് പോലീസ് കസ്‌റ്റഡിയിൽ എടുത്തിരിക്കുന്നത്.
ഞായറാഴ്‌ച വൈകിട്ടോടെയാണ് വാഹനം പോലീസ് കസ്‌റ്റഡിയിലെടുത്തത്. ആര്‍എസ്‌എസിനെ വിമര്‍ശിച്ചും കര്‍ഷക സമരത്തെ അനുകൂലിച്ചുമുള്ള മുദ്രാവാക്യങ്ങളും വാഹനത്തില്‍ എഴുതിയിട്ടുണ്ട്. കറുത്ത മഷി കൊണ്ട് കാറിന് ചുറ്റും വലിയ അക്ഷരത്തിലാണ് ഇവ എഴുതിയിരിക്കുന്നത്.
പഞ്ചാബ് സ്വദേശിയാണ് കാറുടമയെന്നാണ് രജിസ്‌ട്രേഷൻ രേഖകളിലുള്ളത്. പക്ഷേ, ഇയാളെ പിടികൂടാനായില്ല. സംഭവസ്‌ഥലത്തുനിന്ന് ഇയാള്‍ ഓട്ടോറിക്ഷയില്‍ കയറി രക്ഷപ്പെടുകയായിരുന്നു എന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. പട്ടത്തെ ബാർ ഹോട്ടലിന് മുന്നിലാണ് കാർ പാർക്ക് ചെയ്‌തിരുന്നത്. ഹോട്ടലിൽ കയറിയ കാറുടമ ബഹളം വെച്ച ശേഷം ഇറങ്ങിപ്പോയെന്ന് ജീവനക്കാർ പോലീസിനോട് പറഞ്ഞു.
ബോംബ് സ്‌ക്വാഡ് അടക്കമെത്തി കാര്‍ വിശദമായി പരിശോധിച്ചു. അസ്വഭാവികമായി ഒന്നും കാറില്‍ നിന്ന് കണ്ടെത്തിയിട്ടില്ല. രത്തന്‍ സിങ് എന്നയാളുടെ പേരിലാണ് കാര്‍ രജിസ്‌റ്റർ ചെയ്‌തിട്ടുള്ളത് എന്നാണ് പോലീസിന്റെ കണ്ടെത്തൽ. ഇയാൾ തന്നെയാണോ കാർ ഓടിച്ചിരുന്നത് എന്ന് വ്യക്‌തമല്ല. കാർ എആർ ക്യാംപിലേക്ക് മാറ്റിയിരിക്കുകയാണ്.
Also Read: ‘കപ്പിൾ ഷെയറിങ്’; ഗ്രൂപ്പിൽ ആയിരക്കണക്കിന് ദമ്പതികൾ, ഇടപാടിന് പണവും