കോട്ടയം: പങ്കാളികളെ പരസ്‌പരം കൈമാറി ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന സംഘത്തെ കുറിച്ച് ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തുവിട്ട് പോലീസ്. ആലപ്പുഴ, കോട്ടയം, എറണാകുളം ജില്ലകളിൽ നിന്നുള്ള ദമ്പതികൾ അടങ്ങുന്ന ഏഴംഗ സംഘത്തെ പോലീസ് പിടികൂടി ചോദ്യം ചെയ്‌ത് വരികയാണ്.
‘കപ്പിള്‍ ഷെയറിങ്’ എന്ന പേരില്‍ സമൂഹ മാദ്ധ്യമങ്ങളില്‍ ഗ്രൂപ്പുകള്‍ നിര്‍മിച്ചാണ് ഇവര്‍ പ്രവര്‍ത്തിച്ചിരുന്നത്. ഈ ഗ്രൂപ്പുകളിലെല്ലാം സീക്രട്ട് ചാറ്റുകളിലൂടെയാണ് ഇവര്‍ ആശയവിനിമയം നടത്തിയിരുന്നതെന്നും ഭാര്യമാരെ കൈമാറുന്നവര്‍ക്ക് പണം നല്‍കുന്നതടക്കം നടക്കുന്നുണ്ടെന്നും പോലീസ് പറയുന്നു. ചങ്ങനാശ്ശേരി സ്വദേശിനിയായ വീട്ടമ്മയുടെ പരാതിയിൽ കറുകച്ചാല്‍ പോലീസ് നടത്തിയ അന്വേഷണത്തിലാണ് ഞെട്ടിക്കുന്ന കണ്ടെത്തലുകൾ.
കറുകച്ചാല്‍ സ്വദേശിയായ ഭര്‍ത്താവ് മറ്റുപലരുമായി ലൈംഗികബന്ധത്തിന് നിര്‍ബന്ധിച്ചെന്നായിരുന്നു യുവതിയുടെ പരാതി. പ്രകൃതിവിരുദ്ധ പീഡനത്തിനിരയായെന്നും പരാതിയിൽ പറയുന്നു. തുടർന്ന് യുവതിയുടെ ഭര്‍ത്താവ് അടക്കമുള്ളവരെ പോലീസ് പിടികൂടിയിരുന്നു. ഇവരില്‍നിന്നാണ് പങ്കാളികളെ കൈമാറുന്നതിനായി വലിയ സംഘം തന്നെ പ്രവര്‍ത്തിക്കുന്നതായുള്ള വിവരങ്ങള്‍ ലഭിച്ചത്.
ഇവർ ഉപയോഗിച്ചിരുന്നത് വ്യാജ സോഷ്യൽ മീഡിയ ഐഡികൾ ആയതിനാൽ കണ്ടുപിടിക്കാൻ പ്രയാസമുണ്ടെന്ന് പോലീസ് പറയുന്നു. കുടുംബവുമായി ബന്ധപ്പെട്ട കേസായതിനാൽ കൂടുതൽ വിവരങ്ങൾ ഇപ്പോൾ പുറത്തുവിടാൻ സാധിക്കില്ലെന്നും പോലീസ് പറഞ്ഞു. സമൂഹ മാദ്ധ്യമങ്ങൾ വഴി സമാന താൽപര്യമുള്ള ആളുകളെ കണ്ടെത്തി ഇവരെ ഒരു ഗ്രൂപ്പിൽ ഉൾപ്പെടുത്തും. ഇത് വഴിയാണ് പങ്കാളികളുടെ കൈമാറ്റം നടക്കുക. മെസഞ്ചർ, ടെലഗ്രാം, ഷെയർ ചാറ്റ് തുടങ്ങിയ ആപ്പുകൾ ഇതിനായി ഉപയോഗിച്ചിരുന്നു.
വലിയ കണ്ണികളാണ് ഇത്തരം ഗ്രൂപ്പുകള്‍ക്ക് പിന്നിലുള്ളതെന്നും ആയിരക്കണക്കിന് പേരാണ് ഈ ഗ്രൂപ്പുകളിലുള്ളതെന്നും പോലീസ് പറയുന്നു. പണമിടപാടുകളടക്കം നടക്കുന്നതിനാല്‍ സംഭവം അതീവ ഗൗരമായാണ് പോലീസ് കാണുന്നത്. അതിനാല്‍തന്നെ വിശദമായ അന്വേഷണം നടക്കുമെന്നാണ് പോലീസ് കേന്ദ്രങ്ങള്‍ നല്‍കുന്ന സൂചന. പല ഉന്നതർക്കും ഇതിൽ പങ്കുണ്ടെന്നും സൂചനയുണ്ട്.
Also Read: ‘ദേഹത്ത് കൈവെച്ച ഉദ്യോഗസ്‌ഥന്റെ കൈവെട്ടണം’; ദിലീപിനെതിരായ എഫ്‌ഐആർ പുറത്ത്