കോഴിക്കോട്: വിശ്വാസികള്‍ക്കും പാര്‍ട്ടിയില്‍ സ്ഥാനമുണ്ടെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്. പാതിരിമാര്‍ക്കും പാര്‍ട്ടിയില്‍ ചേരാമെന്ന വ്ളാഡമിര്‍ ലെനിന്റെ വാചകം ഉദ്ധരിച്ചുകൊണ്ടായിരുന്നു കോടിയേരിയയുടെ പ്രസ്താവന. പാർട്ടി ഒരു മതത്തിനും എതിരല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സിപിഐഎം കോഴിക്കോട് ജില്ലാ സമ്മേളനത്തിലായിരുന്നു കോടിയേരിയുടെ പ്രതികരണം. മുസ്ലിം ക്രിസ്ത്യന്‍ വിഭാഗത്തിലെ ആളുകള്‍ പാര്‍ട്ടിയുമായി അടുക്കുന്നുണ്ടെന്നും കോടിയേരി പറഞ്ഞു.
മുസ്ലിം ലീഗ് ഇസ്ലാമിക രാഷ്ട്രീയവുമായി സന്ധി ചെയ്തുവെന്നും നിലവിൽ ലീഗിനെ നയിക്കുന്നത് ജമാ ഇത്തെ ഇസ്ലാമിയുടെ പ്രത്യയ ശാസ്ത്രമാണെന്നും അദ്ദേഹം പറഞ്ഞു. ബിജെപിയുടെ വര്‍ഗീയ നിലപാടിനെതിരായ പോരാട്ടത്തില്‍ കോണ്‍ഗ്രസിനെ വിശ്വസിക്കാന്‍ സാധിക്കില്ലെന്നും ഇന്ത്യ ഹിന്ദുക്കള്‍ ഭരിക്കണമെന്ന രാഹുല്‍ ഗാന്ധിയുടെ പ്രസ്താവന ഇതിന് ഉദാഹരണമാണെന്നും കോടിയേരി ചൂണ്ടിക്കാട്ടി.
അതേസമയം കോഴിക്കോട് ജില്ലാ സമ്മേളനത്തിന്റെ ആദ്യദിവസമായ ഇന്ന് മുഖ്യമന്ത്രി പങ്കെടുക്കില്ല. നാളെ മുതൽ അദ്ദേഹം സജീവമാകുമെന്നാണ് റിപ്പോർട്ടുകൾ. കഴിഞ്ഞ ജില്ലാ സമ്മേളനത്തിന് ശേഷമുള്ള 4 വർഷത്തിനിടെ ജില്ലയിൽ പാർട്ടിയുടെ പ്രവർത്തനം ഇന്നത്തെ സമ്മേളനത്തിൽ സമ്മേളനത്തിൽ ചർച്ചയായേക്കും. നിയമസഭാ, തദ്ദേശ തിരഞ്ഞെടുപ്പിലെ വിജയം അഭിമാനമായപ്പോൾ ലോക്സഭാ തിരഞ്ഞെടുപ്പിൽ ജില്ലയുടെ ഭാഗമായ 3 മണ്ഡലങ്ങളിലെയും പരാജയവും നിയമസഭാ തിരഞ്ഞെടുപ്പ് കാലത്തു കുറ്റ്യാടിയിലുണ്ടായ പ്രതിഷേധങ്ങളും ക്ഷീണമായി.
നിയമസഭാ തിരഞ്ഞെടുപ്പിൽ ജില്ലയിലെ 11 മണ്ഡലങ്ങളിലും വിജയിച്ചെങ്കിലും വടകരയിലെ തോൽവി ഉണങ്ങാത്ത മുറിവായി. ജില്ലാതല പര്യടനം പൂർത്തിയാക്കി മടങ്ങിയ മുഖ്യമന്ത്രി പിണറായി വിജയൻ വടകരയിലേക്കു മാത്രമായി ജില്ലയിൽ വീണ്ടും എത്തിയിരുന്നു. വടകര മണ്ഡലത്തിൽ സിപിഎമ്മിന് സംഘടനാ ദൗർബല്യമുണ്ടെന്നായിരുന്നു സംസ്ഥാന കമ്മിറ്റി തയ്യാറാക്കിയ നിയമസഭാ അവലോകന റിപ്പോർട്ടിലെ വിമർശനം.
അതേസമയം, മുഖ്യമന്ത്രിയും സംസ്ഥാന സെക്രട്ടറിയും ഉൾപ്പെടെയുള്ള സംസ്ഥാന നേതാക്കൾ പങ്കെടുക്കുന്ന പ്രതിനിധി സമ്മേളനത്തിൽ ഈ വിഷയങ്ങൾ ഉന്നയിക്കുമോ എന്നാണ് അംഗങ്ങൾ ഉറ്റുനോക്കുന്നത്.
Read also: പങ്കാളികളെ കൈമാറൽ; ഏഴ് ഗ്രൂപ്പുകൾ നിരീക്ഷണത്തിൽ, പ്രതികൾക്കായി അന്വേഷണം ശക്തം